കട്ടപ്പന: തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയിൽ കുളമാവ് അണക്കെട്ടിനു സമീപമുള്ള കൊടുംവളവിൽ ബൈക്കിൽ ബസിടിച്ച് മുരിക്കാശേരി മാർസ്ലീവ കോളജ് ഒന്നാംവർഷ ബിരുദ വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാർഥിക്ക് പരിക്കേറ്റു. കൊന്നത്തടി ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കേരള കോണ്‍ഗ്രസ് -എം ഇടുക്കി നിയോജക മണ്ഡലം വൈസ്പ്രസിഡന്റുമായ ബെന്നി തടത്തിലിന്റെ മകൻ അമൽ ബെന്നി(19)യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹപാഠി തോപ്രാംകുടി മണ്ണാത്തിപ്പാറയിൽ വിഷ്ണു(19)വിനാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 9.10-നായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും കുളമാവ് പോലീസിന്റെ സഹായത്തോടെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും അമലിനെ രക്ഷിക്കാനായില്ല. വിഷ്ണു ആശുപത്രിയിൽ ചികിത്സയിലാണ്.
മൂലമറ്റം സെന്റ് ജോസഫ് കോളജിൽ മഹാത്മാഗാന്ധി യൂണിവഴ്സിറ്റി സംഘടിപ്പിച്ച ഫെസ്റ്റിൽ പങ്കെടുക്കാൻ കോളജിൽനിന്നു പോയ 12 അംഗ സംഘത്തിലുള്ളവരായിരുന്നു ഇരുവരും.
ആറു കുട്ടികൾ മൂന്നു ബൈക്കുകളിലും മറ്റുള്ളവർ ബസിലുമായിരുന്നു പോയത്. തൊടുപുഴയിൽനിന്ന് കട്ടപ്പനക്കുവന്ന കെഎസ്ആർടിസി ബസാണ് ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിനടിയിലായി. തെറിച്ചുവീണ അമലിന്റെ നെഞ്ചിനേറ്റ പരിക്കാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. റോഡിന്റെ വളവും മിനുസവുമാണ് അപകടത്തിനിടയാക്കിയതെന്നും പറയുന്നു.
അമലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മുരിക്കാശേരി സെന്റ് മേരീസ് ടൗണ്‍ പള്ളിയിൽ. മൃതദേഹം രാവിലെ പത്തിന് മാർ സ്ലീവ കോളജിൽ പൊതുദർശനത്തിനുവയ്ക്കും. തുടർന്ന് മുരിക്കാശേരി ടൗണ്‍ കമ്യൂണിറ്റി ഹാൾ റോഡിലുള്ള വസതിയിലെത്തിച്ച് അന്ത്യശുശ്രൂഷകൾ നടത്തും. മന്നാത്തറ മനയത്തു ജെസിയാണ് അമലിന്റെ അമ്മ. സഹോദരങ്ങൾ: അഞ്ജു, അഞ്ജലി.
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയടിച്ച് കോളജ് വിദ്യാർഥി മരിച്ചു
12:21 AM Dec 10, 2017 | Deepika.com