കൊച്ചി: പ്രതിഫലത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ നിയമം നിർമിക്കുന്നതിനു കാത്തുനിൽക്കാതെ അഭിഭാഷകർ സ്വന്തം നിലയിൽ അതു കുറയ്ക്കാൻ തയാറാവണമെന്നു സംസ്ഥാന ഭരണ പരിഷ്കാര കമ്മിറ്റി ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. വി.ആർ. കൃഷ്ണയ്യരുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച അനുസ്മരണ പരിപാടി എറണാകുളം ചിൽഡ്രൻസ് തിയറ്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വാഹനാപകടത്തിൽപ്പെട്ട കുടുംബത്തിനു ലഭിക്കുന്ന നഷ്ടപരിഹാരത്തുകയിൽ കൈയിട്ടുവാരുന്ന അഭിഭാഷകർ ഒന്നോർക്കണം. ആലംബം നഷ്ടപ്പെട്ടുപോയ കുടുംബത്തിനു ജീവിക്കാനായി നൽകുന്ന നഷ്ടപരിഹാരത്തിലാണു നിങ്ങൾ കൈയിടുന്നത്. അഭിഭാഷകർ അമിതഫീസ് ഈടാക്കുന്നതു തടയാൻ നിയമനിർമാണം നടത്തണമെന്ന് അടുത്തിടെ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി.എസ്. ചൂണ്ടിക്കാട്ടി.
തുടർന്നു പ്രസംഗിച്ച വി.എം. സുധീരനും കോടതികളുടെ തീർപ്പുകളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
മദ്യഷാപ്പുകളുടെ ദൂരപരിധി സംബന്ധിച്ച സുപ്രീംകോടതി വിധി പുറത്തുവന്നപ്പോൾ അതു തന്നിൽ പല ആശങ്കകൾ ഉളവാക്കിയെന്നു സുധീരൻ പറഞ്ഞു. ചടങ്ങിൽ കെ.ആർ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റും കേരള ഹിന്ദി പ്രചാരക് സമിതിയും ചേർന്നാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
അമിതഫീസ് ഈടാക്കുന്നതിൽനിന്ന് അഭിഭാഷകർ സ്വയം പിന്മാറണം: വി.എസ്
12:21 AM Dec 10, 2017 | Deepika.com