തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റു ദുരന്തം പത്താം ദിവസത്തിലെത്തുന്പോൾ, കാണാതായവരെക്കുറിച്ചുള്ള ആശങ്കയ്ക്ക് ഇനിയും അറുതി വരുത്താനായില്ല. റവന്യു വകുപ്പു നേരിട്ടു ശേഖരിച്ച പുതിയ കണക്കനുസരിച്ചു വള്ളങ്ങളിലും ബോട്ടുകളിലും അടക്കം മത്സ്യബന്ധനത്തിനു പോയ 354 പേരെ ഇനി കണ്ടെത്താനുണ്ട്. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ പുറത്തു വിട്ട പത്രക്കുറിപ്പിൽ 96 പേരെ കണ്ടെത്താനുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്.
എൻജിൻ ഘടിപ്പിച്ച വള്ളങ്ങളിൽ പോയ 108 പേരെയും ചെറിയ മത്സ്യബന്ധന ബോട്ടുകളിൽ പോയവരിൽ 86 പേരെയും വലിയ ബോട്ടുകളിൽ പോയ 160 പേരെയുംകൂടി കണ്ടെത്താനുണ്ട് എന്നാണ് റവന്യുവിന്റെ കണക്ക്. ഇതിൽ ചെറിയ വള്ളങ്ങളിൽ പോയവരുടെ കാര്യത്തിലാണു കൂടുതൽ ആശങ്കയുള്ളത്.
എഫ്ഐആർ ഇടും
തിരുവനന്തപുരം ലത്തീൻ അതിരൂപത സെന്റർ ഫോർ ഫിഷറീസ് സ്റ്റഡീസ് വഴി നടത്തിയ പഠനത്തിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം 260 മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണു പറയുന്നത്. അതേസമയം, കാണാതായ മത്സ്യത്തൊഴിലാളികളുടെ കണക്ക് ഏകോപിപ്പിക്കാനായി കാണാതായവർക്കായി എഫ്ഐആർ അടക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്ന നടപടികളിലേക്കും സർക്കാർ കടക്കും.
രണ്ടു മൃതദേഹം തിരിച്ചറിഞ്ഞു
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന രണ്ടു മൃതദേഹങ്ങൾകൂടി ഇന്നലെ ഡിഎൻഎ പരിശോധന വഴി തിരിച്ചറിഞ്ഞു. അടിമലത്തുറ പ്രവീണ ഹൗസ് 10/438ൽ അൽഫോണ്സിന്റെ മകൻ ആന്റണി (41), തൂത്തുക്കുടി ജോർജ് റോഡ് ഫിഷർമെൻ കോളനിയിൽ ഡോർ നന്പർ 269ൽ വിൻസന്റിന്റെ മകൻ ജൂഡ് (42) എന്നിവരെയാണു തിരിച്ചറിഞ്ഞത്. മെഡിക്കൽ കോളജ് ആശുപ ത്രിയിൽ ഒൻപതു മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്.
കടലിൽ പോയവർ ഇങ്ങനെ
ദുരന്തദിവസം മോട്ടോർ ഘടിപ്പിച്ച 252 വള്ളങ്ങളിലായി 1,234 മത്സ്യത്തൊഴിലാളികളാണു കടലിൽ പെട്ടത്. ഇവരിൽ 1,126 പേരെ രക്ഷിച്ചു കരയ്ക്കെത്തിച്ചു. ബാക്കിയുള്ളവരെ കണ്ടെത്തണം. 196 മത്സ്യബന്ധന ബോട്ടുകളിലായി ഉണ്ടായിരുന്ന 1,568 പേരിൽ 1,482 പേരെ രക്ഷിക്കാനായി. 323 വലിയ ബോട്ടുകളിലുണ്ടായിരുന്ന 3,228 പേരിൽ 3,068 പേരെയും രക്ഷിക്കാനായതായും റവന്യു വകുപ്പു നേരിട്ടു നടത്തിയ പരിശോധനയിൽ വ്യക്തമായി. കാണാതായ 354 പേരിൽ കുറേപ്പേർ ഗുജറാത്ത് തീരത്ത് അടക്കം വിവിധ സംസ്ഥാനങ്ങളിൽ എത്തിപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണു സർക്കാർ അനുമാനം.
ദിവസം പത്ത് ; കാണാതായവർ എത്രയെന്നു തിട്ടമില്ലാതെ സർക്കാർ
01:50 AM Dec 09, 2017 | Deepika.com