തിരുവനന്തപുരം: ചുഴലിക്കാറ്റ് ദുരന്തത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഫലപ്രദമായി പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ചു തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രക്ഷോഭത്തിലേക്ക്. തിങ്കളാഴ്ച രാജ്ഭവൻ മാർച്ച് നടത്തുമെന്ന് അതിരൂപതാ വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേര അറിയിച്ചു.
അതിരൂപത ആസ്ഥാനത്തു വൈദികരുടെയും പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളുടെയും യോഗത്തിലാണു തീരുമാനം.
ധാരാളം മത്സ്യത്തൊഴിലാളികൾ കടലിൽ ഇപ്പോഴുമുണ്ട്. എന്നാൽ, സർക്കാരുകളുടെ രക്ഷാപ്രവർത്തന സംവിധാനമാകെ സ്തംഭിച്ചു നിൽക്കുകയാണെന്ന് മോണ്‍. യൂജിൻ പെരേര പറഞ്ഞു. കടലിൽ കഴിയുന്നവരുടെ ജീവൻ രക്ഷിക്കണം. അതിനാണ് ഇപ്പോൾ പ്രാധാന്യം. കേന്ദ്രസർക്കാരും കേരള, തമിഴ്നാട് സർക്കാരുകളും ഒറ്റക്കെട്ടായി അടിയന്തരമായി രംഗത്തു വരണം. ഞായറാഴ്ച മത്സ്യത്തൊഴിലാളികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രാർഥനാദിനം ആചരിക്കും. തിങ്കളാഴ്ച രാജ്ഭവൻ മാർച്ചിനു മുന്നോടിയായി പാളയത്തുനിന്നു പ്രകടനം നടത്തും.
തുടർന്നും സർക്കാർ ക്രിയാത്മകമായി ഇടപെടുന്നില്ലെങ്കിൽ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും രാപകൽ സമരം ഉൾപ്പെടെ നടത്തും. മൃതദേഹം വഹിച്ചുകൊണ്ടു സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്താൻ തങ്ങളെ നിർബന്ധിക്കരുതെന്ന് അദ്ദേ ഹം ആവശ്യപ്പെട്ടു.
തീരത്തുനിന്ന് 172 നോട്ടിക്കൽ മൈൽ അപ്പുറം വരെ പരന്പരാഗത സംവിധാനങ്ങൾ ഉപയോഗിച്ച് എത്തി മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തി. എന്നാൽ, നാവികസേനയുടെയും വ്യോമസേനയുടെയും കോസ്റ്റ്ഗാർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും ഒന്നും സംവിധാനങ്ങൾ എവിടെയും കാണുന്നില്ല. ഏറ്റവും അവസാനത്തെ ആളെയും രക്ഷപ്പെടുത്തുന്നതു വരെ രക്ഷാപ്രവർത്തനം തുടരുമെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. എന്നാൽ, അതിനു തക്ക പ്രവർത്തനങ്ങൾ കാണുന്നില്ല. സമാനമായ സാഹചര്യങ്ങളിൽ ദേശീയദുരന്തമായി പ്രഖ്യാപിച്ച ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്.
സംസ്ഥാന സർക്കാർ നടത്തിയ നടപടികൾ അംഗീകരിക്കുന്നു. എന്നാൽ, രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ ഉൗന്നൽ നൽകുന്നത്. സ്വന്തം നിലയിലുള്ള രക്ഷാപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും മോണ്‍. യൂജിൻ പെരേര അറിയിച്ചു.
ഇന്നലെ ബിഷപ്സ് ഹൗസിലെത്തിയ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കടകംപള്ളി സുരേന്ദ്രനും തങ്ങൾ മുന്നോട്ടു വച്ച കാര്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. കടലിൽ കാണാതായവരുടെ എണ്ണം സംബന്ധിച്ച തങ്ങളുടെ കണക്കുകൾ അവർ അംഗീകരിച്ചു. പാക്കേജ് സംബന്ധിച്ച തങ്ങളുടെ ആശങ്കകൾ കണക്കിലെടുക്കാമെന്നും സമ്മതിച്ചു.
സർവകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടത് തങ്ങളാണ്. എന്നാൽ, സർവകക്ഷിയോഗത്തിലേക്കു തങ്ങളെ ക്ഷണിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
തിരുവനന്തപുരം അതിരൂപത പ്രക്ഷോഭത്തിലേക്ക്
01:41 AM Dec 09, 2017 | Deepika.com