തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തമുണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനുള്ള മത്സ്യത്തൊഴിലാളികളുടെ കണക്കിൽ വ്യക്തതയില്ലാതെ സർക്കാർ. 198 മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നു തീരദേശവാസികൾ പറയുമ്പോൾ, സർക്കാർ കണക്കനുസരിച്ച് ഇപ്പോഴും 96 പേർ മാത്രമാണു തിരിച്ചെത്താനുള്ളത്.
ഇന്നലെ നടത്തിയ തെരച്ചിലിൽ ആറു മൃതദേഹങ്ങൾകൂടി കണ്ടെത്താനായി. ഇതിൽ നാലെണ്ണം വിഴിഞ്ഞത്തും ഒരെണ്ണം ആലപ്പുഴയിലും മറ്റൊരെണ്ണം തൃശൂരിലുമാണ് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 39 ആയതായാണ് റവന്യൂ വകുപ്പിന്റെ കണക്കുകൾ.
തിരുവനന്തപുരം ജില്ലയിൽ 25 പേരും കൊല്ലത്തും എറണാകുളത്തും ആറു പേർ വീതവും തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഒരാൾ വീതവുമാണു മരിച്ചത്. തിരിച്ചറിയാനുള്ള 11 മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന നടന്നുവരുന്നു.
ചുഴലിക്കാറ്റിൽപ്പെട്ട 3,477 പേരെ മറ്റു സംസ്ഥാനങ്ങളിലടക്കം വിവിധ ഏജൻസികൾ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ഫലമായി രക്ഷപ്പെടുത്തി. ഇതിൽ 351 മലയാളികളാണുണ്ടായിരുന്നത്. കടൽ ഇപ്പോൾ ശാന്തമായതിനാൽ ബോട്ടിൽ കണ്ടെത്തിയ തൊഴിലാളികൾ പലരും മടങ്ങിവരാൻ തയാറാകുന്നില്ലെന്നാണു രക്ഷാപ്രവർത്തകർ പറയുന്നത്.
ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവകക്ഷി യോഗത്തിനു മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കൾ ഇന്നലെ തീരമേഖല സന്ദർശിച്ചിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനാണു സർവകക്ഷി യോഗം വിളിച്ചിട്ടുള്ളത്.
തമിഴ്നാട് തീരങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു പോയി കാണാതായവരെ കണ്ടെത്താൻ വൈകുന്നതിൽ പ്രതിഷേധിച്ചു മത്സ്യത്തൊഴിലാളികൾ കന്യാകുമാരി ജില്ലയിലെ കുഴിത്തുറയിൽ ട്രെയിൻ തടഞ്ഞു.
ആശങ്ക വളരുന്നു; ഇന്നലെ കണ്ടെത്തിയത് ആറു മൃതദേഹങ്ങൾ
02:01 AM Dec 08, 2017 | Deepika.com