തിരുവനന്തപുരം: "എന്റെ തോമാ ശ്ലീഹായേ എന്റെ മകനെ തിരികെ എത്തിക്കണേ; പൂന്തുറ സെന്റ് തോമസ് പള്ളിക്കു മുന്നിൽ തന്റെ പൊന്നോമനപ്പുത്രന്റെ ചിത്രത്തിനു മുന്നിലിരുന്നു ആയത്തമ്മയുടെ ഉച്ചത്തിലുള്ള നിലവിളിയോടെയുള്ള പ്രാർഥന ഏവരുടേയും കരളലിയിക്കും. ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് മകൻ ഡെൻസന്റെ (48) തിരിച്ചുവരവിനായി പ്രാർഥനയോടെ ആയത്തമ്മയെന്ന 80 വയസുള്ള മുത്തശ്ശി കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി.
പള്ളിക്കു മുന്നിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ ചിത്രങ്ങൾ സ്ഥാപിച്ചതിൽ തന്റെ പുത്രൻ ഡെൻസന്റെ ചിത്രത്തിൽ തലോടിയും ഇടയ്ക്ക് മുത്തം നല്കിയും ആ അമ്മ മകന്റെ തിരിച്ചുവരവിനായി പ്രാർഥനയോടെ കഴിയുന്നു. ഈ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും കുഴയുന്നു. ബോട്ടിന്റെ ഇരമ്പൽ കേൾക്കുമ്പോൾ മകൻ തിരികെ എത്തിയോ എന്ന് അല്പം കാഴ്ചക്കുറവുള്ള ആയത്തമ്മ ബന്ധുക്കളോട് ചോദിക്കും.
മകനെ തിരികെ തരണേ. അവന് ഒന്നും സംഭവിക്കരുതേ എന്ന് ഇടയ്ക്കിടയ്ക്ക് വിലപിക്കുന്നു. പ്ലസ് ടുവിനു പഠിക്കുന്ന നീനുവും ഒൻപതാം ക്ലാസിൽ പടിക്കുന്ന നീതുവും തങ്ങളുടെ പ്രിയപ്പെട്ട പിതാവിന്റെ മടങ്ങിവരവിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണ്. ഡെൻസന്റെ ഭാര്യ നിർമല തന്റെ പ്രിയതമന്റെ മടങ്ങിവരവിനായി പ്രാർഥനയോടെ പള്ളിക്കു സമീപമുള്ള വീട്ടിൽ കാത്തിരിക്കുന്നു .
പൂന്തുറയിൽ നിന്നു മത്സ്യബന്ധനത്തിനായി പോയി തിരികെ എത്താത്ത 29 മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും ആയത്തമ്മയോടൊപ്പം പൂന്തുറ പള്ളിക്കുള്ളിലും പരിസരത്തുമായി കഴിഞ്ഞുകൂടുന്നു. മത്സ്യത്തൊഴിലാളികളുടെ മടങ്ങിവരവിനായി പള്ളിയിൽ പ്രത്യേക പ്രാർഥന മുഴുവൻ സമയവും നടക്കുന്നു.
29 ന് വൈകുന്നേരത്തോടെ കടലിലേക്ക് പോയ ഡെൻസന്റെ വള്ളത്തിൽ ഏഴുപേരായിരുന്നു ഉണ്ടായിരുന്നത്. 30 ന് രാവിലെ ഇവർ തിരികെ എത്തേണ്ടതായിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർ ആരും തിരികെ എത്താതെ വന്നതോടെയാണ് ബന്ധുക്കൾ ഓടി പള്ളിയിലെത്തിയത്. മറ്റു നാലു വള്ളങ്ങളിൽ പോയവരും തിരികെ എത്തിയില്ലെന്ന വാർത്തയും വന്നു.
ഇവരുടെയെല്ലാം ബന്ധുക്കൾ വിങ്ങുന്ന മനസുമായി ജീവിതം തള്ളി നീക്കുണ്, തങ്ങളുടെ പ്രിയപ്പെട്ടവരുടെ മടങ്ങിവരവിനായി പ്രാർഥനയോടെ.
ആയത്തമ്മ പ്രാർഥനയോടെ കാത്തിരിക്കുന്നു, മകന്റെ മടങ്ങിവരവിനു വേണ്ടി
02:01 AM Dec 08, 2017 | Deepika.com