തേങ്ങലടങ്ങാതെ കടലോരം -1/ തോമസ് വർഗീസ്
വൈകുന്നേരം നാലായാൽ തീരദേശം സജീവമാകും. കടലിൽ ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിനായി പോകുന്നതിന്റെ തിരക്ക്. രാവിലെ ആറാകുമ്പോൾ മീനുമായുള്ള മടങ്ങിവരവും ഇതിന്റെ തുടർച്ചയായുള്ള ആരവങ്ങളുമായി തീരങ്ങൾ ശബ്ദമുഖരിതമാകും. എന്നാൽ, ഇപ്പോൾ ഈ കടലോരങ്ങളിൽ ശ്മശാന മൂകത. എവിടെയും തളംകെട്ടി നില്ക്കുന്നതു മൗനം മാത്രം.
കഴിഞ്ഞ 29ന് വൈകുന്നേരം അസ്തമിച്ചതാണ് തിരുവനന്തപുരം ജില്ലയിലെ കടലോരമേഖലകളിലെ ആഹ്ളാദം. 29 ന് രാത്രി ആർത്തലച്ചു വന്ന ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മടങ്ങി വരവിനായി കാത്തിരിക്കയാണ് കടലിന്റെ മക്കൾ, പ്രാർഥനയോടെയും പ്രതീക്ഷയോടെയും. തങ്ങളുടെ ഉറ്റവർ എവിടെയാണ്, അവർക്ക് എന്തു സംഭവിച്ചു എന്നറിയാൻ പോലും കഴിയാത്ത സാഹചര്യമാണിപ്പോഴും.
പൂന്തുറ, വിഴിഞ്ഞം, അടിമലത്തുറ, ശംഖുമുഖം തുടങ്ങിയ മേഖലകളിൽ നിന്നു മത്സ്യബന്ധനത്തിനായി പോയ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് ഇനിയും മടങ്ങിയെത്താനുള്ളത്. സർക്കാരിന്റെ കണക്കിൽ ഇപ്പോഴും വ്യക്തത ഇല്ല. തിരുവനന്തപുരം അതിരൂപത വിവിധ ഇടവകകളിൽ നിന്നു ശേഖരിച്ച കണക്കുപ്രകാരം 201 മത്സ്യത്തൊഴിലാളികളാണ് തിരികെ എത്താനുള്ളത് എന്നാണു ചൊവ്വാഴ്ച അറിയിച്ചത്. ഇതിൽ തന്നെ നൂറിലധികം തൊഴിലാളികൾ പോയത് കട്ടമരങ്ങളിലും ഫൈബർ ബോട്ടുകളിലുമാണ്. ഇവരുടെ കാര്യത്തിൽ വലിയ ആശങ്കയാണ് നിലനില്ക്കുന്നത്.
കാറും കോളും എന്നും
മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ എന്നും കാറും കോളുമാണ്. കടലിൽ ഏറ്റവുമധികം മത്സ്യത്തൊഴിലാളികൾ അകപ്പെട്ട സ്ഥലങ്ങളിലൊന്നായ അടിമലത്തുറയിലെ കാഴ്ച അതിഭീകരമാണ്. കടലിനോട് 100 മീറ്റർ മാത്രം അകലമുള്ള പ്രദേശം. കടലിന്റെ ഓരോ ഭാവമാറ്റവും നേരിട്ട് മനസിലാക്കുന്ന കടലിന്റെ മക്കൾ. അടിമലത്തുറ ഫാത്തിമമാതാ പള്ളിക്കു സമീപത്തായുള്ള ഒരു കുടുംബത്തിലെ ഏഴുപേരെയാണ് കാണാതായിരിക്കുന്നത്. ഇവിടെ ഓരോ വീടിന്റെയും മുന്നിൽ തിരിച്ചുവരേണ്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ.
ഇവരുടെ മടങ്ങിവരവ് വൈകുന്തോറും കുടുംബാംഗങ്ങളുടെ ഹൃദയവെമ്പൽ ഏറുന്നു. ഭക്ഷണം കഴിക്കാതായിട്ടു ദിവസങ്ങൾ. തളർന്ന മനസും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇവർ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദിവസങ്ങളായി കടപ്പുറത്താണ് വാസം. കടലമ്മ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ എത്തിക്കുമെന്ന പ്രതീക്ഷ
യിൽ.
അടിമലത്തുറയിലെ ദുരന്തമേഖലയിൽ എല്ലാ വിധ ഒരുക്കങ്ങളും നടത്തുന്നത് ഫാത്തിമാമാതാ പള്ളി വികാരി ഫാ. ജെറാൾഡ് സാവിയോയുടെ നേതൃത്വത്തിലാണ്. കണ്ടെത്താനുള്ളവരുടെ കണക്കുകൾ ഉൾപ്പെടെയുള്ളവ സർക്കാർ പ്രതിനിധികൾ ശേഖരിക്കുന്നതും ഇദ്ദേഹത്തിന്റെ കൈയിൽ നിന്നാണ്. കടലിനോട് ഏറ്റവും ചേർന്നു സ്ഥിതി ചെയ്യുന്ന ഫാത്തിമ മാതാ പള്ളിമേട മുഴുവൻ സമയവും ഇപ്പോൾ തുറന്നിട്ടിരിക്കയാണ്, ഒരു കണ്ട്രോൾ റൂം പോലെ. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചുള്ള വിവരങ്ങൾ അപ്പപ്പോൾ പുറംലോകത്തെ അറിയിക്കുന്നതിനായി. സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര ഉണർന്നു പ്രവർത്തിക്കാത്ത സമയത്തും മത്സ്യത്തൊഴിലാളികൾക്ക് താങ്ങാകാൻ ഈ വൈദികനു സാ
ധിച്ചു.
വൈദ്യുതിയും വെള്ളവുമില്ലാതെ
ഓഖി ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയ ശേഷം നാലു ദിവസം കൊച്ചുപള്ളി മേഖലയിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. കുടിവെള്ളവും ലഭിച്ചിരുന്നില്ലെന്നു കൊച്ചുപള്ളി സ്വദേശിനിയായ സ്റ്റെല്ല പറയുന്നു. പള്ളി വികാരിയും പഞ്ചായത്ത് മെംബറും ഒഴികെ മറ്റൊരാളും ഈ മേഖലയിലേക്കു വന്നെത്തിയില്ല. കുടിവെള്ളം കിട്ടാതെ വന്നതോടെ 200 രൂപയ്ക്ക് പത്തു ലിറ്റർ കുടിവെള്ളം വാങ്ങിയാണ് ഉപയോഗിച്ചത്.
ഡ്രെയിനേജുകൾ നിറഞ്ഞുകവിഞ്ഞ് വീടുകളിലേക്കു കയറിയ സ്ഥിതി. വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതോടെ പുറംലോകവുമായി ഉള്ള ആശയവിനിമയവും നഷ്ടമായി. തീരദേശ മേഖലയിലെ കുട്ടികൾ സ്കൂളുകളിൽ പോയിട്ടും ദിവസങ്ങളായി. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നോ മറ്റ് അധികാരികളുടെ ഭാഗത്തു നിന്നോ യാതൊരു സഹായവും ആ സമയങ്ങളിൽ ലഭിച്ചില്ലെന്നു കൊച്ചുപള്ളി നിവാസികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം തെരച്ചിലിൽ ലഭിച്ച ചില മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനയ്ക്കായി അവരുടെ ബന്ധുക്കൾക്കു ബസ് കയറി മെഡിക്കൽ കോളജിൽ പോവേണ്ട അവസ്ഥയുമുണ്ടായി. ഡിഎൻഎ ടെസ്റ്റിനായി എത്തിക്കേണ്ടത് ഏതൊക്കെ ബന്ധുക്കളെയാണെന്നു പോലും കൃത്യമായ വിവരം അധികാരികൾ നല്കിയിട്ടില്ലായിരുന്നു. ഡിഎൻഎ ടെസ്റ്റിനായി രക്ത സാമ്പിൾ നല്കാനെത്തിയ പലരെയും ആശുപത്രി അധികൃതർ തിരിച്ചയച്ചു.
ചുഴലിക്കാറ്റ് ഉണ്ടായതിനു ശേഷം ആദ്യമായി ബുധനാഴ്ച വൈകുന്നേരം കൊച്ചുപള്ളി പ്രദേശത്ത് എത്തിയ ജില്ലാ കളക്ടറോട് നാട്ടുകാർ ഇക്കാര്യത്തിൽ പരാതി അറിയിച്ചു. തങ്ങളുടെ ദുരിതം നേരിൽ കാണാൻ അധികാരികൾ എത്താത്തതിനു കാരണം എന്താണെന്ന് അറിയില്ലെന്നാണു കൊച്ചുപള്ളി നിവാസി സ്റ്റെല്ല പറയുന്നത്. വിഴിഞ്ഞം, പൂന്തുറ മേഖലകളിൽ പള്ളികളുടേയും വിവിധ സന്നദ്ധ സംഘടനകളുടേയും സഹായത്താൽ എത്തിക്കുന്ന ഭക്ഷണം കഴിച്ചാണ് ഇപ്പോൾ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ദിവസങ്ങൾ തള്ളിനീക്കുന്നത്.
ഇനി ആരു കടലിൽപ്പോകും?
തങ്ങളുടെ പ്രിയപ്പെട്ടവരെ കടലിൽ നഷ്ടമായാൽ ആ കുടുംബത്തിലെ വരുംതലമുറയിലെ ആരെയെങ്കിലും ഈ തൊഴിലിലേക്കു വിടുമോ? ഇതു ചോദിക്കുന്നത് കടലിൽ കാണാതായ വലിയതുറ സ്വദേശി ജറാൾഡിന്റെ സഹോദരൻ റോബർട്ടാണ്. തന്റെ സഹോദരനൊപ്പം മത്സ്യബന്ധനത്തിനു പോയതിൽ രക്ഷപ്പെട്ടു തീരത്തെത്തിയ പോൾ ക്ലീറ്റസ് പറഞ്ഞ കാര്യങ്ങൾ കരളലിയിപ്പിക്കുന്നതാണെന്നു റോബർട്ട് പറഞ്ഞു.
മത്സ്യബന്ധനത്തിനായി 29 നു വലിയതുറയിൽ നിന്നു യാത്ര തിരിച്ച ഇവർ 28 നോട്ടിക്കൽ മൈൽ ദൂരത്താണ് മത്സ്യബന്ധനം നടത്തിയത്. ഇതിനിടയിൽ ശക്തമായ കാറ്റ് അടിച്ചു. തീരത്ത് ഉയർന്നു പൊങ്ങുന്ന അതേ ശക്തിയിൽ ഉൾക്കടലിലും തിരമാലകൾ ആർത്തലച്ചു. 30 ന് പുലർച്ചയോടെ വള്ളം കടലിൽ മറിഞ്ഞു. കമഴ്ന്നു കിടന്ന വള്ളത്തിനു മുകളിൽ രണ്ടു ദിവസത്തോളം അള്ളിപ്പിടിച്ചു കിടന്നു. ഒടുവിൽ ഇനി പിടിച്ചു കിടക്കാൻ കഴിയില്ലെന്നു പറഞ്ഞ് ജെറാൾഡ് വള്ളത്തിൽ നിന്നു പിടിവിട്ടു. ഇതു കഴിഞ്ഞ് അര മണിക്കൂറിനുള്ളിലാണ് ഐഎൻഎസ് ജമുന എന്ന ബോട്ടിലെത്തിയവർ തങ്ങൾ രണ്ടു പേരെ രക്ഷിച്ചതെന്നു പോൾ ക്ലീറ്റസ് വിശദീകരിച്ചു.
ചുഴലിക്കാറ്റടിച്ച് രണ്ടു ദിവസത്തിനുള്ളിലെങ്കിലും രക്ഷാ പ്രവർത്തനത്തിനായി ആരെങ്കിലും എത്തിയിരുന്നെങ്കിൽ തന്റെ സഹോദരൻ ഉൾപ്പെടെയുള്ളവർ ഇപ്പോൾ തീരത്ത് ഉണ്ടാകുമായിരുന്നെന്നും റോബർട്ട് കൂട്ടിച്ചേർത്തു. കാറ്റ് സംബന്ധിച്ച് ഒരു ചെറു സൂചന എങ്കിലും അധികൃതർ നല്കിയിരുന്നെങ്കിൽ മത്സ്യത്തൊഴിലാളികൾ ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങളുമായി പോകുമായിരുന്നു. മത്സ്യബന്ധനത്തിനായി ഉൾക്കടലിൽ പോകില്ലായിരുന്നു.
അധികൃതർ ഒരു അപായ സൂചനയും നല്കാതിരുന്നതിന്റെ നഷ്ടം തങ്ങൾ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു മാത്രം. തമിഴ്നാട്ടിലുള്ള മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പ് കിട്ടിയിരുന്നതായി അവർ തന്നെ വ്യക്തമാക്കുന്നു. അപ്പോൾ കേരളത്തിലെ അധികാരികളുടെ ഭാഗത്തു നിന്നുണ്ടായ വൻ വീഴ്ചയാണ് തങ്ങൾക്കു വിലാപം മാത്രം സമ്മാനിച്ചത്.
ഇപ്പോൾ രക്ഷപ്പടുത്തിക്കൊണ്ടു വരുന്നു എന്ന് അധികൃതർ അവകാശപ്പെടുന്നത് വലിയ ബോട്ടുകളിൽ ഉള്ളവരെയാണ്. ദുരന്തമുണ്ടായ ആദ്യ ദിനം തന്നെ മത്സ്യത്തൊഴിലാളികളെയും തെരച്ചിലിനായി ഒപ്പം കൂട്ടിക്കൊണ്ടുപോയിരുന്നെങ്കിൽ കടലിൽ അകപ്പെട്ട കൂടുതൽ ആളുകളെ കണ്ടെത്താൻ കഴിയുമായിരുന്നു. ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിനു പോയ നിരവധി മത്സ്യത്തൊഴിലാളികളെക്കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ലെന്നും തങ്ങൾ അവർക്കായി പ്രതീക്ഷയോടെ കാത്തിരിക്കയാണെന്നും റോബർട്ട് പറഞ്ഞു.
പൂന്തുറ കാത്തിരിക്കുന്നത് 29പേരെ
സെന്റ് തോമസ് പള്ളിയുടെ മുന്നിൽ ഉയർന്നിരിക്കുന്ന ഫ്ളക്സ് ബോർഡുകളിൽ ഉള്ളതു മത്സ്യബന്ധനത്തിനു പോയി തിരികെയെത്താനുള്ള 29 മത്സ്യത്തൊഴിലാളികളുടെ ചിത്രങ്ങൾ. ’ദൈവമേ ഞങ്ങളുടെ സഹോദരങ്ങളുടെ ജീവനെ രക്ഷിക്കൂ’ എന്ന വാചകവും അതിലുണ്ട്. പള്ളിക്കുള്ളിലും പള്ളിയോടു ചേർന്നു തയാറാക്കിയ പന്തലിലും ഇവരുടെ ബന്ധുക്കൾ കഴിയാൻ തുടങ്ങിയിട്ടു ദിവസങ്ങൾ. തങ്ങളുടെ ഉറ്റവരേക്കുറിച്ചുള്ള വിവരങ്ങൾ അറിയാനായി ഏറെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്.
മര്യാതുരുത്ത് മുതൽ കൊല്ലങ്കോട് വരെയുള്ള വിവിധ ഇടവകകളിൽ നിന്നു മത്സ്യബന്ധനത്തിനു പോയി ഇനിയും തിരികെ എത്താനുള്ളവരുടെ കണക്കുകൾ അതിരൂപതാധികൃതർ പുറത്തുവിട്ടിട്ടുണ്ട്. വിഴിഞ്ഞം പള്ളി കേന്ദ്രീകരിച്ചും നിരവധി ആളുകൾ ഇപ്പോഴും തങ്ങളുടെ ഉറ്റവർക്കായി കാത്തിരിക്കുന്നു.
എല്ലാം നഷ്ടമായവർ
ദുരന്തച്ചുഴിയിൽ നിന്നു രക്ഷപ്പെട്ടു മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളികൾക്കു തങ്ങളുടെ വലയും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും പൂർണമായും നഷ്ടപ്പെട്ടു. പുരയിടം പണയം വച്ചോ വട്ടിപ്പലിശയ്ക്കു പണം കടമെടുത്തോ ആണ് മത്സബന്ധന ഉപാധികളിലേറെയും ഇവർ വാങ്ങിയത്. കടൽ ക്ഷോഭത്തിൽ ഇവയെല്ലാം പൂർണമായും നഷ്ടപ്പെട്ടു. നിരവധി തൊഴിലാളികളുടെ വീടും തകർന്നു. കഴിഞ്ഞ് 29 ന് തിരുവനന്തപുരം ജില്ലയിലെ തീരദേശത്തെ മത്സ്യബന്ധനം നിർത്തിയതാണ്. അന്നന്നത്തെ വരുമാനം ഉപയോഗിച്ചു കുടുംബം പുലർത്തിപ്പോന്ന തീരദേശത്തെ ജനങ്ങൾ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലുമായി. ആഹാരത്തിനു പോലും പണം ഇല്ലാത്ത സ്ഥിതി.
മിക്ക കുടുംബങ്ങളിലെയും കുടുംബനാഥൻമാരെയാണ് ഇതുവരെ കണ്ടെത്താൻ സാധിക്കാത്തത്. ഈ കുടുംബങ്ങൾ പട്ടിണിയുടെ വക്കിലാണിപ്പോൾ. ചുഴലിക്കാറ്റ് കവർന്ന ജീവനുകൾക്കു പുറമേ ഇതുമൂലം ഉണ്ടായ കെടുതികളുടെ കണക്കുകൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
(തുടരും)
മൂകസാക്ഷിയായി തീരദേശം
02:01 AM Dec 08, 2017 | Deepika.com