ചേറ്റുവ (തൃശൂർ): ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ അകപ്പെട്ടവർക്കായി നടത്തിയ തെരച്ചിലിൽ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹവും രണ്ടു ഫൈബർ വള്ളങ്ങളും ആഴക്കടലിൽ കണ്ടെത്തി. മൃതദേഹം അഴുകിയതിനാൽ ആരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. തെരച്ചിൽ സംഘം ചേറ്റുവയിലാണു മൃതദേഹവും ഫൈബർ വള്ളങ്ങളും അടുപ്പിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെ ചേറ്റുവ ഹാർബറിൽനിന്ന് ആണ്ടവൻ അപ്പുമാരാർ എന്ന വലിയ ബോട്ടിലും മുനക്കക്കടവിൽനിന്ന് മുബാറക്ക് എന്ന ബോട്ടിലുമായി 29 അംഗ സംഘം ആഴക്കടലിൽ തെരച്ചിലിനു പോയിരുന്നു. ഇവരാണ് മൃതദേഹം കണ്ടത്. ഉടനെ ബോട്ട് അടുപ്പിച്ചു മൃതദേഹം എടുക്കുകയായിരുന്നു. അല്പം മാറി ഫൈബർ വള്ളങ്ങളും കണ്ടെത്തി. തെരച്ചിൽ തുടങ്ങി മൂന്നു മണിക്കൂറിനുശേഷമാണു മൃതദേഹം കണ്ടെത്തിയത്. രാത്രി ഏഴോടെ ചേറ്റുവ തുറമുഖത്തെത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.
കടലിൽ കാണാതായ പൂന്തുറക്കാരായ 17 മത്സ്യത്തൊഴിലാളികളെ കണ്ടത്താൻ അവിടെനിന്ന് 23 മത്സ്യത്തൊഴിലാളികൾ ചേറ്റുവ യിൽ എത്തിയിരുന്നു. പൂന്തുറയിൽനിന്നുള്ള 21 പേരെയാണു കടലിൽ കാണാതായത്. ഇവരിൽ നാലുപേരുടെ മൃതദേഹങ്ങൾ കടലിൽ കണ്ടെത്തിയിരുന്നു.
ചേറ്റുവയിലെത്തിയ മത്സ്യത്തൊഴിലാളികളോടൊപ്പം, തീരദേശപോലീസ്, ഹാർബർ തൊഴിലാളികളായ സി.എസ്. നാരായണൻ, കെ. ഹരിദാസൻ, കെ.എ. മണിമോൻ എന്നിവരുൾപ്പെട്ട സംഘവും കടലിൽ തെരച്ചിലിനു പോയി. മൃതദേഹം കണ്ടെത്തിയ ഭാഗങ്ങളിൽ ഇന്നു വീണ്ടും വിപുലമായ തെരച്ചിൽ നടത്തുമെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ഒാഖി: ഒരു മൃതദേഹവും രണ്ടു വള്ളങ്ങളും കണ്ടെത്തി
01:45 AM Dec 08, 2017 | Deepika.com