കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികൾ കെഎസ്ആർടിസി ബസുകളിൽ യാത്രാസൗജന്യത്തിന് നൽകുന്ന അപേക്ഷയിൽ ഏഴു ദിവസത്തിനുള്ളിൽ പാസ് നൽകണമെന്നും ഇവർക്കൊപ്പം സഞ്ചരിക്കുന്ന ഒരാൾക്ക് സൗജന്യയാത്ര അനുവദിക്കണമെന്നുമുള്ള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു.
എന്നാൽ, ശാരീരികവും മാനസികവുമായ വൈകല്യമുള്ള കുട്ടികൾ പാസ് തേടി സമർപ്പിച്ച അപേക്ഷകളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സ്റ്റേ ബാധകമല്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ചോദ്യം ചെയ്തു കെഎസ്ആർടിസി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഒരുമാസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്തത്.
കോഴിക്കോട് ചൂലാംവയൽ സ്വദേശി നൗഷാദ് തെക്കയിലിന്റെ പരാതിയിൽ സെപ്റ്റംബർ 15 നാണ് ബാലാവകാശ കമ്മീഷൻ ഉത്തരവു നൽകിയത്. സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൽകിയ തിരിച്ചറിയൽ കാർഡ് അംഗീകരിച്ച് യാത്രാ സൗജന്യം നൽകാൻ കെഎസ്ആർടിസിയോട് നിർദേശിക്കണമെന്നും ഈ കുട്ടികൾക്കൊപ്പം യാത്ര ചെയ്യുന്ന ഒരാൾക്ക് സൗജന്യയാത്ര അനുവദിക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.
ഇത്തരം കുട്ടികൾക്ക് കെഎസ്ആർടിസി പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഒപ്പം യാത്ര ചെയ്യുന്നവർക്ക് പകുതി യാത്രാനിരക്ക് നൽകേണ്ടി വരുന്നുണ്ടെന്നും ഇതൊഴിവാക്കണമെന്നുമായിരുന്നു നൗഷാദ് തെക്കത്ത് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഇതിലാണ് ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
തുടർന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ട്രാൻസ്പോർട്ട് കോർപറേഷൻ ഹർജി സമർപ്പിക്കുകയായിരുന്നു. 1950 ലെ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻസ് ആക്ട് പ്രകാരം യാത്രാ സൗജന്യവും പാസും നൽകേണ്ടത് കെഎസ്ആർടിസിയാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് യാത്രായിളവ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി 2013 ഏപ്രിൽ ഒന്പതിന് ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ചാണ് പാസ് നൽകുന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ യാത്രാസൗജന്യം: ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി തടഞ്ഞു
01:45 AM Dec 08, 2017 | Deepika.com