കൊച്ചി: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചു കേന്ദ്ര കാലാവസ്ഥാ പഠന വിഭാഗം നൽകിയ മുന്നറിയിപ്പ് വേണ്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ സംസ്ഥാന ദുരന്ത നിവാരണ അഥോറിട്ടിക്കെതിരേ നടപടി ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഈ ആവശ്യമുന്നയിച്ച് ഹർജിക്കാരന് സർക്കാരിനെ സമീപിക്കാമെന്നു ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തൃശൂരിലെ മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
സംസ്ഥാന ദുരന്ത നിവാരണ അഥോറിട്ടി മുന്നറിയിപ്പ് നൽകുന്നതിൽ വരുത്തിയ വീഴ്ച കണക്കിലെടുത്ത് ഇവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് എത്തുന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിട്ടിക്കുണ്ടായ വീഴ്ച മത്സ്യത്തൊഴിലാളികളെയാണ് കൂടുതൽ ബാധിച്ചതെന്നു ഹർജിയിൽ ആരോപിച്ചിരുന്നു. മത്സ്യബന്ധന ബോട്ടുകളിൽ ഘടിപ്പിക്കാൻ കഴിയുന്ന മുന്നറിയിപ്പ് സംവിധാനം ഐഎസ്ആർഒ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ ഘടിപ്പിച്ച ബോട്ടുകൾ ദുരന്തത്തിൽ പെട്ടാൽ വിവരം ഹാർബറിൽ അറിയുകയും ബോട്ടിലുള്ള മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ രക്ഷിക്കാനും കഴിയും. ചില സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ സംവിധാനത്തിന് വേണ്ടത്ര പ്രചാരണം നൽകിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ദുരന്ത നിവാരണ അഥോറിട്ടിക്കെതിരേ നടപടി ആവശ്യപ്പെട്ട ഹർജി തള്ളി
01:45 AM Dec 08, 2017 | Deepika.com