തിരുവനന്തപുരം: യുഡിഎഫിന്റെ പടയൊരുക്കം ജാഥയുടെ സമാപനത്തിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ഈ മാസം 14 നു തിരുവനന്തപുരത്തെത്തും. ഈ മാസം ഒന്നിനു ശംഖുമുഖത്തു നടത്താനിരുന്ന പരിപാടി ഓഖി ചുഴലിക്കാറ്റിനെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു.
പതിന്നാലിനു രാവിലെ തിരുവനന്തപുരത്തെത്തുന്ന രാഹുൽ ഗാന്ധി വിഴിഞ്ഞം, പൂന്തുറ തുടങ്ങിയ ദുരന്തമേഖലകൾ സന്ദർശിക്കും. അതിനു ശേഷം സെനറ്റ് ഹാളിൽ ബേബി ജോണ് ജന്മശതാബ്ദി പരിപാടിയിൽ സംബന്ധിക്കും. ഈ പരിപാടിയും നേരത്തേ മാറ്റിവച്ചതാണ്.
വൈകുന്നേരം അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിൽ പടയൊരുക്കം സമാപനത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. ശംഖുമുഖത്തുനിന്നു വേദി സെൻട്രൽ സ്റ്റേഡിയത്തിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു. കോണ്ഗ്രസ് പ്രസിഡന്റ് പദം ഏറ്റെടുത്തയുടൻ രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നു എന്ന പ്രത്യേകതയുണ്ട്.
പടയൊരുക്കത്തിലൂടെ യുഡിഎഫിനെ സർവസജ്ജമാക്കാൻ സാധിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരേയുള്ള പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഒപ്പുശേഖരണത്തിൽ 1.08 കോടി പേരുടെ ഒപ്പു ശേഖരിച്ചതായി രമേശ് അറിയിച്ചു.
രാഹുൽ ഗാന്ധി 14നു തിരുവനന്തപുരത്ത്
01:33 AM Dec 08, 2017 | Deepika.com