തലശേരി: ജനപ്രതിനിധികൾ അധികാരത്തിന്റെ ഗർവ് ഉപേക്ഷിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം തലശേരി ഏരിയാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അധികാരത്തിന്റെ അഹങ്കാരം പ്രകടിപ്പിക്കരുത്. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ജനങ്ങൾക്കിടയിൽനിന്നു പ്രവർത്തിക്കുന്നവരാകണം. നിലവിലുള്ള ദൗർബല്യങ്ങൾ പരിഹരിച്ചു മുന്നോട്ടുപോകാൻ സാധിക്കണമെന്നും കോടിയേരി പറഞ്ഞു.
പലർക്കും യുഡിഎഫിൽ നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് ആരോപിച്ച കോടിയേരി, എൽഡിഎഫ് മുന്നണി വിപുലീകരിക്കേണ്ടിവരുമെന്നും പറഞ്ഞു. കേരളത്തിൽ സിപിഎമ്മിന് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചാലും മുന്നണിസംവിധാനം തുടരും. കേരളത്തിൽ ഇടതുപക്ഷത്തിന് 50 ശതമാനം സ്വാധീനമില്ല. എതിർപക്ഷത്തുള്ളവരെ ക്ഷമാപൂർവം സമീപിക്കണമെന്നും കോടിയേരി പറഞ്ഞു.
ടി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കാത്താണ്ടി റസാഖ്, എം.സി. പവിത്രൻ എന്നിവർ പ്രസംഗിച്ചു. എൻ. ചന്ദ്രൻ , വി. ശിവദാസൻ, ടി. കൃഷ്ണൻ, എം. സുരേന്ദ്രൻ, കാരായി രാജൻ, എ.എൻ. ഷംസീർ എംഎൽഎ, സി.കെ. രമേശൻ, കാരായി ചന്ദ്രശേഖരൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.
ജനപ്രതിനിധികൾ ഗർവ് വെടിയണം: കോടിയേരി
01:33 AM Dec 08, 2017 | Deepika.com