ക്രിസ്മസ് വിളക്ക് / ഫാ. ജോൺസൺ ചാലിശേരി (ഡയറക്ടർ, സെന്റ് ക്രിസ്റ്റിനാസ് ഹോം, പുല്ലഴി)
ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ
വന്നിരിക്കുകയാണ് (മത്താ 2:2).
രക്ഷകൻ പിറവിയെടുത്ത സ്ഥലം കാണിച്ചുകൊടുക്കാൻ ഒരു അദ്ഭുതനക്ഷത്രം ആകാശത്തു ചലിച്ചുകൊണ്ടിരുന്നു. നക്ഷത്രവെളിച്ചത്തിൽ രക്ഷകന്റെ വരവ് വായിച്ചറിയാനും നക്ഷത്രവെളിച്ചത്തിൽ വഴിനടക്കാനും കഴിഞ്ഞിട്ടു ജ്ഞാനികൾ ഒരുവേള പതറിപ്പോയി. ഹേറോദേസിന്റെ കൊട്ടാരമാണ് അവരുടെ വഴിതെറ്റിച്ചത്. കൊട്ടാരത്തിന്റെ കട്ടിയുള്ള മേൽക്കൂര ദൈവം തെളിച്ച നക്ഷത്രത്തെ മറച്ചു.
അദ്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ഒത്തിരി നക്ഷത്രങ്ങളെ ദൈവം അയച്ചുതരും. വിശുദ്ധാത്മക്കളും വിജ്ഞാനഗ്രന്ഥങ്ങളുമെല്ലാം നക്ഷത്രപ്രഭ വിതറുന്ന സ്രോതസുകളാണ്. ഈ പ്രഭാവലയങ്ങളെ മറച്ചുപിടിക്കുന്ന മേൽക്കൂരകൾ നമ്മുടെ ഹൃദയങ്ങളിലുണ്ടോ? ധനമോഹം, സ്വാർഥത, ആസക്തികൾ എന്നിവയൊക്കെ മനസിലുയരുന്ന മേൽക്കൂരകളാണ്.
കണ്ണഞ്ചിപ്പിക്കുന്ന രമ്യഹർമ്യങ്ങൾക്കും ആടയാഭരണങ്ങൾക്കും പച്ചനോട്ടുകൾക്കും മുന്നിൽ ഇന്നു പലരുടെയും ദൈവാന്വേഷണവും ആദർശശുദ്ധിയും കൈമോശം വരാറുണ്ട്. ലോകസുഖങ്ങളുടെ അതിപ്രസരത്തിൽ ആഴ്ന്നുപോയാൽ അറിയാത്ത നിമിഷങ്ങളിൽ കഴുത്തിൽ നുകങ്ങളും കാലിൽ വിലങ്ങുകളും വന്നു വീഴും. കൊട്ടാരത്തിന്റെ സുഖങ്ങളുടെ സംവിധാനം ഉപേക്ഷിക്കുന്പോൾ മാത്രമേ യാത്രകൾ തുടരാൻ സാധിക്കൂ.
അന്ധകാരത്തിൽ നക്ഷത്രദീപ്തികൾ പടർത്തിക്കൊണ്ടായിരുന്നു യേശുവിന്റെ ആഗമനം. ഇരുളടഞ്ഞ മനസുകളിൽ പ്രകാശമായും അന്ധനു കാഴ്ചയായും ബധിരനു കേൾവിയായും ഊമനു സംസാരശക്തിയായും അവൻ കടന്നുവന്നു. സ്നാപക യോഹന്നാൻ ക്രിസ്തുവിനെ കാണിച്ചുകൊടുത്ത ഒരു നക്ഷത്രമായിരുന്നു. വിശുദ്ധ ഫ്രാൻസിസ് അസീസി, വിശുദ്ധ മദർ തെരേസ തുടങ്ങിയവർ ഇതുപോലുള്ള നക്ഷത്രങ്ങളായിരുന്നു. ഫ്രാൻസിസ് മാർപാപ്പ അപ്രകാരമുള്ള ഒരു നക്ഷത്രശോഭ ലോകത്തിനു പകർന്നുതരുന്നു.
എല്ലാവരേയും യേശുവിലേക്കെത്തിക്കുന്ന, ലോകത്തിൽ സ്വർഗത്തിന്റെ പ്രഭ പരത്തുന്ന, നക്ഷത്രങ്ങളായി നമുക്ക് മാറാം. എല്ലാ അന്വേഷണവും ആത്യന്തികമായി എത്തിച്ചേരേണ്ടതു യേശുവിലാണെന്നു ക്രിസ്മസ് നമ്മെ പഠിപ്പിക്കുന്നു. അപശകുനത്തിന്റെ സൂചന നൽകുന്ന ഹാലിയുടെ വാൽനക്ഷത്രമാകാതെ, അനുഗ്രഹം വിതറുന്ന വിശ്വാസത്തിന്റെ പ്രകാശമാകുന്ന വെള്ളിനക്ഷത്രങ്ങളാകാം.
വിശ്വാസത്തിന്റെ പ്രകാശമാകുന്ന വെള്ളിനക്ഷത്രങ്ങളാകാം
01:33 AM Dec 08, 2017 | Deepika.com