കൊച്ചി: ഇറക്കുമതി കുരുമുളകിന് കിലോയ്ക്ക് 500 രൂപ തറവില നിശ്ചയിച്ചത് വിലത്തകർച്ചയിൽ നട്ടം തിരിയുന്ന കർഷകർക്ക് ആശ്വാസം പകരും.ഇനി ആഭ്യന്തരവില ഉയർന്ന് തുടങ്ങുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം വ്യാപാരികൾ. ഒരു വർഷത്തിനിടയിൽ ക്വിന്റലിന് 32,000 രൂപയുടെ വിലത്തകർച്ച കുരുമുളകിന് സംഭവിച്ചു.
വർഷാരംഭത്തിൽ ക്വിന്റലിന് 71,000 രൂപയ്ക്ക് മുകളിൽ ഇടപാടുകൾ നടന്ന കുരുമുളക് ഇന്നലെ 39,900 രൂപയിലാണ്. ഓഫ് സീസണിലെ ഉയർന്ന വില പ്രതീക്ഷിച്ച് ചരക്ക് പിടിച്ച കർഷകർക്ക് കനത്ത സാന്പത്തികനഷ്ടം സംഭവിച്ചു. വിദേശ കുരുമുളകിന്റെ ആക്രമണം ഇല്ലായിരുന്നെങ്കിൽ ക്വിന്റലിന് 90,000 രൂപ വരെ ഉയരേണ്ടതായിരുന്നു.
വിദേശ കുരുമുളക് ഇറക്കുമതിക്ക് 54 ശതമാനമാണ് ഡ്യൂട്ടി. ശ്രീലങ്ക വഴിയായാൽ എട്ട് ശതമാനം മതി. വിയറ്റ്നാമിൽ നിന്ന് 3,325 ടണ്ണും ശ്രീലങ്കയിൽ നിന്ന് 8,00 ടണ്ണും മുളക് വന്നു. പുറമേ 2,500 ടണ്‍ കുരുമുളക് ശ്രീലങ്ക നികുതിരഹിതമായി എത്തിച്ചു.
കാലാവസ്ഥ അനുകൂലമായതിനാൽ അടുത്ത സീസണിൽ മെച്ചപ്പെട്ട ഉൽപാദനം പ്രതീക്ഷിക്കാം. കെട്ടിക്കിടക്കുന്ന വിദേശചരക്ക് ആഭ്യന്തര വിപണിക്ക് ഭീഷണിയാവും. കിലോക്ക് 500 രൂപയിൽ കുറഞ്ഞ വിലയ്ക്കുള്ള ഇറക്കുമതി പൂർണമായി നിരോധിക്കാനായാൽ ഇറക്കുമതി ലോബിക്ക് ഇരട്ടി നേട്ടമാകും. സ്റ്റോക്കുള്ള മുളക് വൻ വിലയ്ക്ക് വിറ്റഴിക്കാൻ പറ്റും.
കെ.ബി. ഉദയഭാനു
കുരുമുളകിന് കിലോയ്ക്ക് 500 രൂപ തറവില: കർഷകർക്ക് ആശ്വാസം
02:14 AM Dec 07, 2017 | Deepika.com