തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർ ജസ്റ്റീസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ സ്വീകരിച്ച നടപടികളും രക്ഷാദൗത്യവും ദുരിതാശ്വാസ പ്രവർത്തനങ്ങളും മുഖ്യമന്ത്രി ഗവർണറോടു വിശദീകരിച്ചു. കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു. തന്റെ ക്ഷണപ്രകാരമാണു മുഖ്യമന്ത്രി രാജ്ഭവനിലെത്തിയതെന്ന് ഗവർണർ ട്വീറ്റ് ചെയ്തു.
ദുരന്തത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരം 20 ലക്ഷം രൂപയാക്കി വർധിപ്പിക്കാൻ അടക്കം മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങളെ ഗവർണർ ശ്ലാഘിച്ചു. കാറ്റിൽപ്പെട്ടു ദിശതെറ്റി കർണാടകയിലും മഹാരാഷ്ട്രയിലും എത്തിയ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ഗവർണർ മുഖ്യമന്ത്രിയോടു ചോദിച്ചറിഞ്ഞു. ഇവരെ വേഗത്തിൽ നാട്ടിലെത്തിക്കാൻ മറ്റു സംസ്ഥാനങ്ങളുടെ സഹായം തേടണമെന്ന് ഗവർണർ നിർദേശിച്ചു.
മറ്റിടങ്ങളിൽ കുടുങ്ങിയവരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ നോഡൽ ഓഫീസർമാരെയും സ്പെഷൽ ഓഫീസർമാരെയും അയച്ചതായി മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. നാവിക, വ്യോമ, തീരസംരക്ഷണ സേനകൾ നടത്തുന്ന രക്ഷാദൗത്യത്തെക്കുറിച്ചു മുഖ്യമന്ത്രി വിശദീകരിച്ചതായി ഗവർണർ ട്വീറ്റ് ചെയ്തു.
ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ.കാർവെ, എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള എന്നിവർ കഴിഞ്ഞ ദിവസം ഗവർണറെ കണ്ട് രക്ഷാദൗത്യത്തിന്റെയും പുനരധിവാസത്തിന്റെയും വിവരങ്ങൾ ധരിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ചു
02:14 AM Dec 07, 2017 | Deepika.com