തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടു മാനദണ്ഡം അനുസരിച്ചുള്ള ഒരു മുന്നറിയിപ്പും കേന്ദ്രം നൽകിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ദുരന്ത നിവാരണ അഥോറിറ്റിയുടെ മാനദണ്ഡമനുസരിച്ചു മൂന്നു മുതൽ അഞ്ചുവരെ ദിവസം മുൻപ് എല്ലാ 12 മണിക്കൂർ ഇടവിട്ട് മുന്നറിയിപ്പു സന്ദേശങ്ങൾ നൽകേണ്ടതാണ്.
രണ്ടു ദിവസം മുൻപാണു സന്ദേശം നൽകുന്നതെങ്കിൽ എല്ലാ മൂന്നു മണിക്കൂറിലും ചുഴലിയുടെ തീവ്രത, പാത, ദിശ മുതലായവ സംബന്ധിച്ച അറിയിപ്പു നൽകണം. കടലിൽ പോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഉപദേശിക്കുന്നുവെന്നാണു സമുദ്ര നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്സൈറ്റിൽ ഉണ്ടായിരുന്നത്. ഇക്കാര്യം ഇ-മെയിൽ ആയോ ഫാക്സ് വഴിയോ സർക്കാരിനു ലഭിച്ചില്ല. 29ന് 2.30ന് ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസ് നൽകിയ അറിയിപ്പിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന ഉപദേശമാണ് ഉണ്ടായിരുന്നത്. അതു മാധ്യമങ്ങളിലുൾപ്പെടെ നൽകി.
അച്ചടി മാധ്യമങ്ങളിൽ ചിലതു മാത്രമാണീ വാർത്ത നൽകിയത്. 30നു രാവിലെ 8.30 നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നു ലഭിച്ച സന്ദേശത്തിൽ ന്യൂനമർദം, തീവ്ര ന്യൂനമർദമായി മാറും എന്ന അറിയിപ്പുണ്ടായി. ഈ അറിയിപ്പിനൊപ്പം നൽകിയ ഭൂപടത്തിലും ന്യൂനമർദ പാതയും ദിശയും കന്യാകുമാരിക്ക് തെക്ക് 170 കിലോമീറ്റർ ദൂരെ ആയിരുന്നു. മാത്രമല്ല ചുഴലി മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല.
അപ്പോഴും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഉപദേശിക്കണമെന്നായിരുന്നു മുന്നറിയിപ്പ്. 30ന് ഉച്ചയ്ക്ക് 12നാണ് ന്യൂനമർദം ചുഴലിക്കാറ്റായി മാറിയെന്ന അറിയിപ്പു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നു ലഭിച്ചത്. ചുഴലിയുടെ മുന്നറിയിപ്പു ലഭിച്ചതിനാൽ അഞ്ചു മിനിറ്റിനകം എല്ലാ പ്രധാന ഉദ്യോഗസ്ഥർക്കും പത്ര-മാധ്യമങ്ങൾക്കും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിപ്പ് നൽകി. അപ്പോഴേക്കും മത്സ്യത്തൊഴിലാളികളിൽ പലരും കടലിലേക്കുപോയിക്കഴിഞ്ഞിരുന്നു.
അപ്രതീക്ഷിത ദുരന്തമാണിത്. ഒരു നൂറ്റാണ്ടിനിടയ്ക്ക് ആദ്യമായാണ് ഇത്തരമൊരു ദുരന്തം കേരളം നേരിടുന്നത്. മുന്നറിയിപ്പു കണക്കിലെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിനു വീഴ്ച പറ്റിയിട്ടില്ലെന്നു കേന്ദ്രമന്ത്രിമാർ വ്യക്തമാക്കിയിരുന്നു. ചുഴലി മുന്നറിയിപ്പു ലഭിച്ച ശേഷം ഒരു നിമിഷം പോലും പാഴാക്കാതെ സർക്കാർ ഏജൻസികൾ ദുരന്തനിവാരണ നടപടി സ്വീകരിച്ചു. കേന്ദ്ര ദുരന്ത നിവാരണ അഥോറിറ്റിയുടെ മാനദണ്ഡങ്ങൾ പ്രകാരമാണു സംസ്ഥാന സർക്കാർ പ്രവർത്തിച്ചത്. ചുഴലി മുന്നറിയിപ്പു ലഭിച്ച 30ന് ഒരു മണിക്കു തന്നെ കേന്ദ്ര സേനകളുമായി ബന്ധപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരം ഈ ഏജൻസികൾ പെട്ടെന്നു തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.മൊത്തം 15 കപ്പലുകളും ഏഴു ഹെലികോപ്റ്ററുകളും നാലു വിമാനങ്ങളും ആദ്യ ദിവസങ്ങളിൽ രാപകലുണ്ടായിരുന്നു. തെരച്ചിൽ തുടരുകയാണ്. ഫയർ ആൻഡ് റസ്ക്യൂ വിഭാഗവും പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. കരസേനയും സജ്ജമായി രംഗത്തുണ്ടായിരുന്നുവെങ്കിലും അവരുടെ സേവനം ഉപയോഗിക്കേണ്ടി വന്നില്ല.
നേതൃത്വം നൽകാൻ ഫിഷറീസ്,സഹകരണ മന്ത്രിമാരെ 30 നു തന്നെ നിയോഗിച്ചിരുന്നു. കേന്ദ്ര സേനയോടൊപ്പം രണ്ടു മന്ത്രിമാരും ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളും കഴിഞ്ഞ ഒരാഴ്ചയായി തീരദേശത്തു രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടായിരുന്നു. കടലിൽ നിന്ന് 100 മീറ്റർ പരിധിയിലെ എല്ലാ കെട്ടുറപ്പില്ലാത്ത വീടുകളും ഒഴിപ്പിച്ചു. അവർക്കു വേണ്ടി 52 പുനരധിവാസ ക്യാന്പുകൾ പ്രവർത്തിച്ചു. 1906 കുടുംബങ്ങളിലെ 8556 പേർ ക്യാമ്പുകളിൽ വിവിധ ഘട്ടങ്ങളിലായി ആശ്വാസം തേടി. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, തമിഴ്നാട് സംസ്ഥാനങ്ങളുമായും ലക്ഷദ്വീപുമായും ബന്ധപ്പെട്ടു രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചിരുന്നു. രക്ഷപ്പെട്ട എഴുനൂറോളംപേർ മറ്റു സ്ഥലങ്ങളിൽ എത്തിയിരുന്നു. അവർക്ക് ആവശ്യമായ ഭക്ഷണവും സാമ്പത്തിക സഹായവും ബോട്ടുകൾക്ക് ആവശ്യമായ ഇന്ധനവും സർക്കാർ മുൻകൈയോടെ ലഭ്യമാക്കി. ഇവരെ തിരിച്ചു കൊണ്ടുവരുന്നതിനുളള നടപടികൾ തുടങ്ങി. ചിലർ നാട്ടിലെത്തി. തമിഴ്നാട്ടിലുള്ളവരെയും നാട്ടിലെത്തിക്കാൻ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
മാനദണ്ഡം അനുസരിച്ചുള്ള മുന്നറിയിപ്പ് കേന്ദ്രം നൽകിയില്ലെന്നു മുഖ്യമന്ത്രി
02:14 AM Dec 07, 2017 | Deepika.com