തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിനു പലവട്ടം സന്ദേശം നൽകിയെന്ന മറുപടിയുടെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രാഹാം മുഖ്യമന്ത്രി പിണറായി വിജയനു വിശദീകരണം നൽകി.
കാലാവസ്ഥാ വകുപ്പ് അധികൃതർ എല്ലാ ബുള്ളറ്റിനുകളും സെക്രട്ടേറിയറ്റ് എക്സ്ചേഞ്ച് നന്പരായ 0471- 2518006ലേക്കാണ് ഫാക്സ് ചെയ്തതെന്നും ഇതിനാൽ ചീഫ്സെക്രട്ടറിയുടെ ഓഫീസ് ജീവനക്കാർ ഇത് അറിഞ്ഞിരുന്നില്ലെന്നുമാണു വിശദീകരണം.
നവംബർ 29നു രാവിലെ 11.50 മുതൽ നൽകിയ ഏഴ് മുന്നറിയിപ്പുകളിലും ചുഴലിക്കാറ്റ് അറിയിപ്പില്ലായിരുന്നു. 30നു രാവിലെ 8.30നു ലഭിച്ച ആറാമത്തെ മുന്നറിയിപ്പിലും ലക്ഷദ്വീപിന് മാത്രമാണു ചുഴലിക്കാറ്റു മുന്നറിയിപ്പ് നൽകിയതെന്നാണ് ഇ-മെയിൽ സന്ദേശങ്ങൾ സൂചിപ്പിക്കുന്നതെന്ന് ചീഫ്സെക്രട്ടറി കെ.എം. ഏബ്രഹാം സർക്കാരിനെ ധരിപ്പിച്ചു.
തന്നെ ഒരിക്കൽപോലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചിട്ടില്ലെന്നാണ് അദ്ദേഹം മുഖ്യമന്ത്രിക്കു നൽകിയ വിശദീകരണം. ഇതോടെ നേരത്തെ മുന്നറിയിപ്പു ലഭിച്ചില്ലെന്ന സർക്കാരിന്റെ വാദമാണു പൊളിയുന്നത്. നവംബർ 28നു സമുദ്ര നിരീക്ഷണ കേന്ദ്രത്തിന്റേതായി മുന്നറിയിപ്പൊന്നും ഫാക്സ് ആയോ ഇ-മെയിലായോ ലഭിച്ചിട്ടില്ലെന്നാണ് ദുരന്ത നിവാരണ അഥോറിറ്റിയും വിശദീകരിക്കുന്നത്.
ചീഫ് സെക്രട്ടറിക്ക് ഇ-മെയിലിൽ ലഭിച്ചത്:
=29നു രാവിലെ 11.50നുള്ള മുന്നറിയിപ്പ് 11.56ന് കിട്ടി. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയിൽ ന്യൂനമർദമുണ്ടായെന്നും കേരളതീരത്ത് മണിക്കൂറിൽ 45- 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കാൻ ഉപദേശിക്കണമെന്നുമാണ് അറിയിപ്പ്. ന്യൂനമർദ പാതയുടെ ദിശ കേരളത്തിൽ നിന്നും വളരെ ദൂരെ.
=ഉച്ചകഴിഞ്ഞ് 2.15നുള്ള അറിയിപ്പ് 2.24ന് കിട്ടി. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയിൽ ന്യൂനമർദം ഉണ്ടായി, കേരളതീരത്ത് 45- 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഉപദേശിക്കണം. ന്യൂനമർദ പാതയുടെ ദിശ കേരളത്തിൽ നിന്ന് ദൂരെ.
=രാത്രി 7.15നുള്ള മൂന്നാം അറിയിപ്പു ലഭിച്ചത് 7.30ന്. ന്യൂനമർദം കന്യാകുമാരിയിൽ നിന്നു 340 കിലോമീറ്റർ തെക്ക് കിഴക്കു മാറിയും ശ്രീലങ്കയിൽ നിന്നും 30കിലോമീറ്റർ വടക്ക് പടിഞ്ഞാറും. കേരളതീരത്ത് 45- 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് ഉപദേശിക്കണം.
=30നു പുലർച്ചെ 1.30നു നാലാം മുന്നറിയിപ്പ് കിട്ടിയത് 1.36ന്. ന്യൂനമർദം കന്യാകുമാരിയിൽ നിന്ന് 270 കിലോമീറ്റർ തെക്ക് കിഴക്കുമാറി ശ്രീലങ്കയിൽ നിന്ന് 110കിലോമീറ്റർ വടക്ക് പടിഞ്ഞാറ്, കേരളതീരത്ത് 45- 55 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശും. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത് എന്ന് ഉപദേശിക്കണം.
=രാവിലെ അഞ്ചരയ്ക്കുള്ള അഞ്ചാം അറിയിപ്പ് 6.18നു ലഭിച്ചു. ന്യൂനമർദം കന്യാകുമാരിയിൽ നിന്നു 210 കി.മീ തെക്ക് കിഴക്കുമാറി, ശ്രീലങ്കയിൽ നിന്നും 185കിലോമീറ്റർ വടക്ക്പടിഞ്ഞാറ്, കേരളതീരത്ത് 55- 65 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും, ചില സമയത്ത് ഇത് 75 കിലോമീറ്റർ വേഗത്തിലാകും, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് ഉപദേശിക്കണം.
=30നു രാവിലെ എട്ടരയ്ക്കുള്ള ആറാം ഉപദേശത്തിൽ ന്യൂനമർദം തീവ്ര ന്യൂനമർദം ആയി. കേരളത്തിനു ചുഴലിക്കാറ്റ് മുന്നറിയിപ്പില്ല. ലക്ഷദ്വീപിന് നൽകി.
=30ന് ഉച്ചയ്ക്ക് 12ന് ഏഴാം അറിയിപ്പ് ഓറഞ്ച് അലർട്ട് ആയി. ന്യൂനമർദം ചുഴലിക്കാറ്റ് ആയി. ന്യൂനമർദ പാതയുടെ അതിരുകൾ കേരളത്തിന്റെ തീരത്ത് എത്തും. സൈക്ലോണ് വാണിംഗ് ഉള്ളതിനാൽ 12.05ന് തന്നെ എല്ലാവർക്കും അറിയിപ്പ് കൈമാറി.
എന്നാൽ, ഇതിനു മുൻപു തന്നെ ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ചിരുന്നു.
ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു വിശദീകരണം നൽകി
01:54 AM Dec 07, 2017 | Deepika.com