തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലും കടലിലും ഒരുപോലെ അപകടസാധ്യതാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന)യുമായി ധാരണയായി മത്സ്യബന്ധന -ഹാര്‍ബര്‍ എന്‍ജനിയറിംഗ് -കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ കണ്ട്രോള് റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കും. ഇസ്രോ ഉപഗ്രഹത്തില്‍ നിന്ന് ഇന്‍കോയിസും കേന്ദ്ര കാലാവസ്ഥ വകുപ്പും വഴിയുളള വിവരങ്ങള്‍ മാസ്റ്റര്‍ കണ്ട്രോള് റൂമില്‍ ലഭിക്കും. അവിടെനിന്നു തീരപ്രദേശങ്ങളിലുളള ആറ് മേഖലാ കണ്ട്രോള് റൂമുകള്‍ക്കും ലഭ്യമാക്കും. ഇവിടെ നിന്ന് മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളിലേക്ക് സന്ദേശം മലയാളത്തില്‍ എത്തും.
കടലില്‍ 1500 കിലോമീറ്ററോളം ദൂരെയുളള മത്സ്യത്തൊഴിലാളികള്‍ക്കും സന്ദേശം കിട്ടത്തക്കരീതിയിലാണ് ഉപഗ്രഹ സഹായത്തോടെ ഇത്തരത്തിലുളള സംവിധാനം ഏര്‍പ്പെടുത്തുന്നത്. കരയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മാത്രമേ മൊബൈല്‍ ഫോണ്‍ സൗകര്യം ലഭ്യമാകൂ.
മത്സ്യ ലഭ്യതാ പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനും, മത്സ്യത്തിന്റെ അതതു ദിവസങ്ങളിലെ വില അറിയുന്നതിനുമുളള സംവിധാനവും ഇതോടൊപ്പം സജ്ജീകരിക്കും. ബോട്ടുകളിലും വള്ള ങ്ങളിലും സ്ഥാപിക്കുന്ന നാവിക് ഉപകരണം ഇസ്രോ പ്രത്യേകം വികസിപ്പിച്ചെടുക്കും. ഇതിന്റെ ആദ്യപടിയായി 250 നാവിക് ഉപകരണങ്ങള്‍ ഇസ്രോ 2018 ജനുവരി 10നും ബാക്കിയുള്ള 250 എണ്ണം ജനുവരി 31നും ലഭ്യമാക്കും.
സൗജന്യമായാണ് ഐഎസ്ആര്‍ഒ ഇത്തരം സംവിധാനം സംസ്ഥാന സര്‍ക്കാരിനായി നല്‍കുന്നത്. ബാക്കിയുളള ബോട്ടുകളിലും വള്ളങ്ങളിലും നാവിക് ഉപകരണം നല്‍കുന്നതിനുളള സംവിധാനം സമയബന്ധിതമായി നടപ്പാക്കും.
ഇതു സംബന്ധിച്ച യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, ഐഎസ്ആര്‍ഒ ശാസ്ത്ര സെക്രട്ടറി ഡോ. പി.ജി. ദിവാകരന്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി.ദത്തന്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ്, ഹൈദരാബാദിലെ ഇന്‍കോയിസ് ശാസ്ത്രജ്ഞന് ബാലകൃഷ്ണന് നായര്‍, കെഎസ്ആര്ഇസി ഡയറക്ടര്‍ ഡോ. രഘുനാഥമേനോന്, എന്‍ഐസി ഡയറക്ടര്‍ ടി. മോഹന്‍ദാസ്, ദുരന്ത നിവാരണ അഥോറിറ്റി എക്സ് ഒഫിഷ്യോ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, മത്സ്യബന്ധന വകുപ്പ് ഉദ്യോഗസ്ഥര്‍, ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
അപകടസാധ്യത അറിയാന്‍ നാവിക് സംവിധാനം
01:54 AM Dec 07, 2017 | Deepika.com