കുമരകം: കുമരകത്തു നിർമാണം നടന്നുകൊണ്ടിരിക്കുന്ന നിരാമയ റിസോർട്ട് കായൽ പുറന്പോക്കും തോടും കൈയേറിയിട്ടുണ്ടെന്നു റവന്യു അധികൃതർ. വസ്തു വീണ്ടും അളന്നു സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കൈയേറ്റം ബോധ്യപ്പെട്ടതിനാൽ തോട്ടുപുറന്പോക്ക് കൈയേറി നിർമിച്ച കെട്ടിടം പൊളിച്ചു നീക്കേണ്ടതാണെന്ന് ആവശ്യപ്പെട്ട് കുമരകം പഞ്ചായത്ത് സെക്രട്ടറി റിസോർട്ട് അധികൃതർക്കു നോട്ടീസ് നൽകി.പഞ്ചായത്തീരാജ് ആക്ട് കൈയേറ്റം നീക്കംചെയ്യലും അനധികൃതമായി കൈവശംവച്ചതിൽ പിഴ ഈടാക്കലും ചട്ടങ്ങൾ പ്രകാരം ഒഴിപ്പിച്ചു മുതൽകൂട്ടാൻ തീരുമാനിച്ചിരിക്കുന്നതായും നോട്ടീസിൽ പറയുന്നു.
അതേസമയം, തങ്ങൾ ഒരു സെന്റ് ഭൂമിയോ കായലോ തോടോ കൈയേറിയിട്ടില്ലെന്നു നിരാമയ അധികൃതരും അവകാശപ്പെട്ടു. ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്.
കഴിഞ്ഞ ദിവസം അനധികൃത കൈയേറ്റം ആരോപിച്ചു ഡിവൈഎഫ്ഐ പ്രവർത്തകർ നിരാമയയിലേക്കു പ്രതിഷേധ മാർച്ചു നടത്തുകയും റിസോർട്ട് അടിച്ചുതകർക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധം ഉയർത്തിയിരുന്നു. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ഇന്നലെ റവന്യു അധികൃതർ വീണ്ടും സ്ഥലം അളന്നു മാർക്കുചെയ്തത്.
കുമരകം വില്ലേജിൽ ബ്ലോക്ക് 11-ൽപ്പെട്ട വേന്പനാട്ടുകായൽ പുറന്പോക്ക് 44 സ്ക്വയർ മീറ്ററും ഇതേ ബ്ലോക്കിൽപ്പെട്ട മറ്റൊരു 50 സ്ക്വയർ മീറ്ററും ബ്ലോക്ക് 10ൽ സർവേ നന്പർ 302/1ൽ 2.17 ആർ തോടും റിസോർട്ട് കൈയേറിയതായി അളവിനു നേതൃത്വം നൽകിയ അഡീഷണൽ തഹസീൽദാർ ഗീതാകുമാരി കുമരകം പഞ്ചായത്ത് സെക്രട്ടറി ഇ. വിഷ്ണു നന്പൂതിരിയെ ബോധ്യപ്പെടുത്തി. 21-10-2016ൽ ഡെപ്യൂട്ടി തഹസീൽദാർ കുമരകം പഞ്ചായത്തിലേക്ക് അയച്ച കത്തിലെ വിവരങ്ങൾ സ്ഥിരീകരിക്കുന്നതായിരുന്നു ഇന്നലത്തെ അളവിലെയും കണ്ടെത്തൽ. താലൂക്ക് സർവേയർ ഭീമ, ഡെപ്യൂട്ടി തഹസീൽദാർമാരായ രാജീവ്, രാധാകൃഷ്ണൻ കുമരകം വില്ലേജ് ഓഫീസർ ഇ.ഒ. തോമസുകുട്ടി എന്നിവർ വസ്തു അളന്നു തിട്ടപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നു. കുമരകം പഞ്ചായത്തിൽനിന്നു നിരാമായ റിസോർട്ടിനു നോട്ടീസ് നൽകി വേണം ഇനി നിയമപരമായി കൈയേറ്റം ഒഴിപ്പിക്കൽ നടപ്പാക്കേണ്ടത്.
എന്നാൽ, വസ്തു അളന്നു തിട്ടപ്പെടുത്താൻ ഇന്നലെ കൊണ്ടുവന്ന സ്കെച്ചും പ്ലാനും, റീസർവേ പ്ലാനോ മുന്പ് വില്ലേജിൽ ഉണ്ടായിരുന്ന റ്റോറൻസ് പ്ലാനോ അവലംബിക്കാതെ തയാറാക്കിയതാണെന്നു റിസോർട്ട് അധികൃതർ വാദിക്കുന്നു. ബ്ലോക്ക് 10-ൽ 302 സർവേ നന്പരിലുള്ള വിവിധ സബ്ഡിവിഷനുകൾ പരിശോധിക്കാതെ കഴിഞ്ഞ വർഷം ഒരു പ്ലാനുണ്ടാക്കി നിരാമയ റിട്രീറ്റിനെ കൈയേറ്റക്കാരായി ചിത്രീകരിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും അധികൃതർ അവകാശപ്പെടുന്നു.
പുതിയ പ്ലാനിന്റെ കോപ്പി നിരാമയ വസ്തു വാങ്ങിയ 1995-98 കാലയളവിൽ ഉണ്ടായിരുന്ന റീസർവേ പ്ലാനുമായോ റ്റോറൻസ് സ്കെച്ചുമായോ ഒത്തുനോക്കിയിട്ടില്ലെന്നും പുതിയ പ്ലാനിന്റെ സാധ്യതയെയും ആധികാരികതയെയും സംശയത്തോടെയേ കാണാൻ കഴിയൂയെന്നു നിരാമയ ജനറൽ മാനേജർ രജീഷ്കുമാർ ദീപികയോടു പറഞ്ഞു.
കൈയേറ്റം സ്ഥിരീകരിച്ചെന്നു റവന്യു വകുപ്പ്; ഇല്ലെന്നു റിസോർട്ട് അധികൃതർ
01:59 AM Nov 25, 2017 | Deepika.com