തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള ഉദ്യോഗ സംവരണം മറ്റു പിന്നോക്ക വിഭാഗങ്ങളുടെ സംവരണം കവരാതെ ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കണമെന്നാണു കോണ്ഗ്രസ് നിലപാടെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. മുസ്ലിം ലീഗിനും ഇതേ അഭിപ്രായമാണ്. നിലവിൽ 50 ശതമാണു സംവരണം. ഇതിനെ ബാധിക്കാതെയാകണം നടപ്പാക്കേണ്ടത്. ദേവസ്വം ബോർഡിൽ പത്തു ശതമാനം സാമ്പത്തിക സംവരണം സമവായത്തിലൂടെ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനാലാണു യുഡിഎഫ് സർക്കാർ നടപ്പാക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എ.കെ. ശശീന്ദ്രനെ ജുഡീഷൽ കമ്മീഷൻ കുറ്റവിമുക്തനാക്കാത്ത സാഹചര്യത്തിൽ മന്ത്രിസഭയിൽ മടങ്ങിയെത്തുന്നതിന് അദ്ദേഹത്തിനു ധാർമികമായ അവകാശമില്ല. അശ്ലീല ഫോണ് സംഭാഷണത്തിലെ ശബ്ദം തന്റേതല്ലെന്നു ശശീന്ദ്രൻ ഇതുവരെ പറഞ്ഞിട്ടില്ല. ശബ്ദം തന്റേതല്ലെങ്കിൽ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ അദ്ദേഹം തയാറാകണമായിരുന്നു. ശശീന്ദ്രനെ കുറ്റവിമുക്തനാക്കാനും മാധ്യമത്തെ ശിക്ഷിക്കാനുമാണു ജുഡീഷൽ അന്വേഷണം.
സോളാർ കമ്മീഷൻ രാഷ്ട്രീയപ്രേരിതമായി അന്വേഷിച്ചു റിപ്പോർട്ട് നൽകിയെങ്കിൽ പി.
എസ്. ആന്റണി കമ്മീഷൻ വസ്തുനിഷ്ഠമായി ഒരു കാര്യവും അന്വേഷിക്കാതെയാണു റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരിയെ വിളിച്ചുവരുത്താൻ എന്തൊക്കെ മാർഗം കമ്മീഷനു മുന്നിലുണ്ടായിട്ടും പ്രയോഗിക്കാതിരുന്നതു ശശീന്ദ്രനെ രക്ഷിക്കാൻ വേണ്ടിയായിരുന്നു.
സെക്രട്ടേറിയറ്റിലേക്കു മാധ്യമങ്ങളെ തടഞ്ഞതിലൂടെ പത്രസ്വതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റമാണു നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രപ്പേടിയാണ് ഇതിലൂടെ പുറത്തു വന്നത്.
ജോയ്സ് ജോർജ് എംപിയുടെ ഭൂമി കൈയേറ്റ പട്ടയം റദ്ദാക്കിയ നടപടി പിൻവലിക്കാനാണു കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാൻ തീരുമാനിച്ചത്. സിപിഐ മന്ത്രിമാരെ വിശ്വാസമില്ലാത്തതിനാലാണു റവന്യു- വനം മന്ത്രിമാർക്കു പുറമേ വൈദ്യുതി മന്ത്രി എം.എം. മണിയേയും സംഘത്തിൽ ഉൾപ്പെടുത്തിയത്. എംപിയുടെ പട്ടയം റദ്ദാക്കിയ നടപടി റദ്ദാക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ച മന്ത്രിയാണു മണി. ഇടുക്കിയിലെ കൈയേറ്റങ്ങളുടെ ആശാനായ എം.എം. മണിയെ സമിതിയിൽ ഉൾപ്പെടുത്തിയത് അഴിമതിക്ക് അംഗീകാരം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും ഹസൻ ആരോപിച്ചു.
യുഡിഎഫിൽനിന്ന് ഒരു കക്ഷിയും വിട്ടുപോകില്ല. മുന്നണി വിടുമെന്ന് ആർഎസ്പി ഇതുവരെ നേതൃത്വത്തെ അറിയിച്ചിട്ടില്ല. ആർഎസ്പി മുന്നണി വിടുമെന്ന സ്വപ്നത്തിന്റെ പേരിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സംവരണം ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കണം: ഹസൻ
01:55 AM Nov 25, 2017 | Deepika.com