കൊച്ചി: ബ്രസീൽ, അർജന്റീന തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നു കോടിക്കണക്കിനു രൂപയുടെ നിരോധിത മയക്കുമരുന്ന് അടുത്തയിടെ കേരളത്തിലേക്കു കടത്തിയതായി നാർക്കോട്ടിക് സെല്ലിനു സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം പരാഗ്വേ സ്വദേശിയെ നെടുന്പാശേരി വിമാനത്താവളത്തിൽനിന്നു 15 കോടിയുടെ മയക്കുമരുന്നുമായി പിടികൂടിയിരുന്നു.
ക്രിസ്മസ്, പുതുവൽസര ആഘോഷ വേളകൾ ലക്ഷ്യമിട്ടാണു ലഹരിസംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നത്. വിദേശത്തുനിന്ന് എത്തിക്കുന്ന നിരോധിത ലഹരി ഉത്പന്നങ്ങൾ ഇവിടെ പ്രാദേശികമായി പ്രവർത്തിക്കുന്ന സംഘങ്ങൾക്കു നൽകുകയും ഇവർ ചെറിയ പായ്ക്കറ്റുകളിലും പൊതികളിലുമാക്കി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയുമാണ് പതിവ്. പ്രധാനമായും ചെറുപ്പക്കാരെയും കൗമാരക്കാരെയും ലക്ഷ്യംവച്ചാണു ലഹരി മാഫിയയുടെ പ്രവർത്തനം.
റോഡു മാർഗവും കടൽ മാർഗവുമൊക്കെ ലഹരി വലിയ രീതിയിൽ എത്തിക്കുന്നുണ്ട്. നെടുന്പാശേരി എയർപോർട്ടിൽ പിടി വീഴുമെന്ന ഭീതിമൂലം കടൽ മാർഗമുള്ള കടത്തും വർധിക്കുന്നുണ്ട്. കടൽമാർഗം ശ്രീലങ്കയിൽ എത്തിക്കുന്ന ലഹരി മരുന്നുകൾ തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും അവിടെനിന്നു കൊണ്ടുവരും. കഴിഞ്ഞ ദിവസം പരാഗ്വേ സ്വദേശിയെ പിടികൂടിയതിന്റെ പശ്ചാത്തലത്തിൽ അധികൃതർ വിമാനത്താവളങ്ങളിലും മറ്റും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽനിന്ന് എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
സ്പെഷൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു: കെ. ലാൽജി
കൊച്ചി: ക്രിസ്മസ്, പുതുവൽസര ആഘോഷങ്ങൾക്കു നിരീക്ഷണമേർപ്പെടുത്താൻ സ്പെഷൽ ടാസ്ക് ഫോഴ്സിനു രൂപം നൽകിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജി. സിറ്റി പോലീസ് കമ്മീഷണറിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ഫോഴ്സിൽ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രവർത്തിക്കുന്നത്. മയക്കുമരുന്നു കടത്ത് തടയാൻ പ്രത്യേക പരിശോധനകൾ ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. അനധികൃത മദ്യം ഒഴുകുമെന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലാറ്റിനമേരിക്കയിൽനിന്ന് കേരളത്തിൽ എത്തുന്നതു കോടികളുടെ മയക്കുമരുന്ന്
01:55 AM Nov 25, 2017 | Deepika.com