കൊച്ചി: ഗോവ ചലച്ചിത്രമേളയിൽ എസ്. ദുർഗ പ്രദർശിപ്പിക്കുന്ന കാര്യം സംബന്ധിച്ചു ചിത്രത്തിന്റെ സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തിയ പകർപ്പ് കണ്ടശേഷം ജൂറി തീരുമാനം എടുക്കണമെന്നു ഹൈക്കോടതി.
ചിത്രം പ്രദർശിപ്പിക്കാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ കേന്ദ്രസർക്കാർ നൽകിയ അപ്പീലിൽ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഇന്നലെ അപ്പീൽ പരിഗണിക്കുന്പോൾ സെക്സി ദുർഗ എന്ന ചിത്രത്തിന്റെ ആദ്യപേരായിരുന്നില്ലേ പ്രശ്നമെന്നും അതു മാറ്റിയില്ലേയെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. മേള തുടങ്ങിക്കഴിഞ്ഞതിനാൽ ചിത്രം വീണ്ടും ഉൾപ്പെടുത്തുന്നതു മേളയുടെ ക്രമീകരണത്തെത്തന്നെ ബാധിക്കുമെന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് വാദിച്ചു.
നവംബർ 28 വരെ മേള തുടരുമെന്നും വരുംദിനങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കഴിയുന്ന തരത്തിൽ സമയക്രമത്തിൽ ഒഴിവുണ്ടെന്നും ചിത്രത്തിന്റെ സംവിധായകനായ സനൽകുമാർ ശശിധരൻ വാദിച്ചു. സിനിമ പ്രദർശിപ്പിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനു സ്റ്റേ അനുവദിക്കണമെന്നതായിരുന്നു കേന്ദ്രസർക്കാരിന്റെ ഇടക്കാല ആവശ്യം. ഇതു ഡിവിഷൻ ബെഞ്ച് നിഷേധിച്ചു.
തുടർന്നാണു ജൂറി ചിത്രം കണ്ടു തീരുമാനമെടുക്കട്ടെയെന്നു നിർദേശിച്ചത്.
ചിത്രത്തിന്റെ സാക്ഷ്യപ്പെടുത്താത്ത പകർപ്പാണു മേളയിൽ പ്രദർശിപ്പിക്കാൻ നൽകിയതെന്നും സാക്ഷ്യപ്പെടുത്താത്ത പകർപ്പ് പ്രദർശിപ്പിക്കാൻ അനുവദിക്കാനാവില്ലെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം.
എസ്. ദുർഗ: പകർപ്പു കണ്ടു ജൂറി തീരുമാനിക്കണമെന്നു കോടതി
01:37 AM Nov 25, 2017 | Deepika.com