കൊച്ചി: കുട്ടനാട്ടിലെ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലുള്ള ഹർജിയിൽ ജഡ്ജി സ്വീകരിച്ച നിലപാടിനെ വിമർശിച്ചു മുൻമന്ത്രി തോമസ് ചാണ്ടി. കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ട് ചോദ്യംചെയ്തു താൻ സമർപ്പിച്ച ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ചിലെ ജൂണിയർ ജഡ്ജി അകാരണമായി തനിക്കെതിരേ നിലപാടെടുത്തെന്നാണു തോമസ് ചാണ്ടിയുടെ വിമർശനം.
ഇക്കാര്യം ചൂണ്ടിക്കാട്ടി തനിക്കെതിരേ ഹൈക്കോടതിയിലുള്ള ഹർജികൾ പുതിയൊരു ബെഞ്ചിനു വിടണമെന്നാവശ്യപ്പെട്ടു തോമസ് ചാണ്ടി ആക്ടിംഗ് ചീഫ് ജസ്റ്റീസിന് അപേക്ഷയും നൽകി. ഹർജിയുടെ ഭാഗമല്ലാത്ത വസ്തുതകളുടെ അടിസ്ഥാനത്തിൽ സീനിയർ ജഡ്ജിയെ മറികടന്നാണു ജൂണിയർ ജഡ്ജി തന്റെ നിലപാട് അടിച്ചേൽപിച്ചതെന്നും മന്ത്രിസ്ഥാനത്തുനിന്നുള്ള തന്റെ രാജി ലക്ഷ്യമിട്ടാണു ജഡ്ജി പരാമർശങ്ങൾ നടത്തിയതെന്നും അപേക്ഷയിലുണ്ട്.
ജസ്റ്റീസ് പി.എൻ. രവീന്ദ്രൻ, ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണു തോമസ് ചാണ്ടിയുടെ ഹർജി പരിഗണിച്ചത്. തോമസ് ചാണ്ടി മന്ത്രിയായിരിക്കെ സ്വന്തം സർക്കാരിനെതിരേ ഹർജി നൽകിയതു ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ച് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഹർജി നൽകിയ മന്ത്രിയുടെ നടപടി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്നു വ്യക്തമാക്കി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വിധിന്യായത്തിൽ തന്റെ നിലപാട് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ജഡ്ജിയുടെ നിലപാടിനെ വിമർശിച്ച് മുൻ മന്ത്രി
01:37 AM Nov 25, 2017 | Deepika.com