തിരുവനന്തപുരം: എക്സൈസ് കമ്മീഷണറുടെ താത്കാലിക ചുമതലയിലേക്കു മന്ത്രി നിർദേശിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ പേര് ഐഎഎസ് ലോബി വെട്ടി. വ്യവസായ സെക്രട്ടറി സഞ്ജയ് എം. കൗളിനു താത്കാലിക ചുമതലയും നൽകി. എക്സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗ് അടുത്ത മാസം 11നു മടങ്ങി വരുന്നതു വരെയാണു സഞ്ജയ് എം. കൗളിനു ചുമതല.
മകന്റെ വിവാഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് എക്സൈസ് കമ്മീഷണറും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ ഋഷിരാജ് സിംഗ് ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചത്. തുടർന്നു കമ്മീഷണറുടെ ചുമതല ഡിഐജി റാങ്കിലുള്ള കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ എംഡി എച്ച്. വെങ്കിടേഷനിനു കൈമാറാൻ എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ടി.പി. രാമകൃഷ്ണൻ നിർദേശം നൽകി. എന്നാൽ, എക്സൈസ് കമ്മീഷണർ സ്ഥാനം കാലങ്ങളായി ഐഎഎസുകാരുടെ കൈവശമിരിക്കുന്ന സാഹചര്യത്തിൽ ഐപിഎസ് ഉദ്യോഗസ്ഥനു നൽകുന്നതിനെ ഉന്നത ഉദ്യോഗസ്ഥർ എതിർത്തു. ഏറെ കാലത്തിനു ശേഷമാണു ഡിജിപി റാങ്കിലുള്ള ഋഷിരാജ് സിംഗ് ഈ സ്ഥാനത്ത് എത്തിയത്.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എക്സൈസ് കമ്മീഷണറായിരുന്ന അനിൽ സേവ്യറിന്റെ പേര് ഉദ്യോഗസ്ഥർ നിർദേശിച്ചു. എന്നാൽ, ഉദ്യോഗസ്ഥർ നിർദേശിച്ച പേരിനോടു സർക്കാർ അനുകൂല നിലപാടു സ്വീകരിച്ചില്ല. തുടർന്നാണു വ്യവസായ സെക്രട്ടറി സഞ്ജയ് എം. കൗളിനു ചുമതല നൽകാൻ ധാരണയായത്. ഇതു സംബന്ധിച്ച ഉത്തരവു പുറത്തിറങ്ങി.
എക്സൈസ് കമ്മീഷണർ: സഞ്ജയ് കൗളിനു ചുമതല
01:37 AM Nov 25, 2017 | Deepika.com