തൃപ്രയാർ: ദേശീയപാതയിലെ പഴയ കോട്ടൺമില്ലിനടുത്തു ദീർഘദൂര സ്വകാര്യബസ് നിയന്ത്രണംവിട്ട് പിക്കപ്പ് വാനിലിടിച്ച് വാൻ ഡ്രൈവർ തൽക്ഷണം മരിച്ചു. ഒമ്പതുപേർക്കു പരിക്കേറ്റു.
കോഴിക്കോട് കക്കോടി മക്കടയിലെ ശിവപ്രിയ വീട്ടിൽ ശിവാനന്ദൻനായരുടെ മകൻ പ്രശാന്ത്(23) ആണ് മരിച്ചത്. ക്ലീനർ ശശീന്ദ്രൻ (48), സജീഷ് (34) എന്നിവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശൂർ അശ്വിനി ആശുപത്രിയിലും, ബസ് യാത്രക്കാരായ കൊടുങ്ങല്ലൂർ ചുള്ളിപ്പറമ്പിൽ രാധാകൃഷ്ണൻ (36), എറിയാട് കാര കുഞ്ഞുമാക്കൻപുരയ്ക്കൽ പുരുഷോത്തമൻ (54) ഭാര്യ ഷീജ (49) എന്നിവരെ തൃപ്രയാർ സുരക്ഷ പ്രവർത്തകർ ഏങ്ങണ്ടിയൂർ എംഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രശാന്തിന്റെ മൃതദേഹം വലപ്പാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. ബസ് യാത്രക്കാരും തളിക്കുളം സ്വദേശികളുമായ ചന്ദ്രൻ, നന്ദനൻ, രമേശ്, മണി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാവിലെ ഗുരുവായൂരിൽനിന്നു വൈറ്റില ഹബ് വഴി എറണാകുളത്തേക്കു പോയിരുന്ന ആറ്റുപറമ്പത്ത്(മന്ത്രി) എന്ന സ്വകാര്യബസാണ് വാനിലിടിച്ചത്. ആഘാതത്തിൽ വാനിലെ ഡ്രൈവർ റോഡിലേക്കുവീണ് തൽക്ഷണം മരിക്കുകയായിരുന്നു. ഇതേസമയം, പിന്നാലെവന്ന മറ്റൊരു ലോറി പിക്കപ്പ് വാനിന്റെ പിന്നിൽ ഇടിച്ചെന്നും പറയുന്നു.
അപകടത്തെത്തുടർന്ന് ബസ് ഡ്രൈവർ ഇറങ്ങിയോടി. പ്രശാന്തിന്റെ മൃതദേഹം അരമണിക്കൂറോളം റോഡിൽ കിടന്നു. വലപ്പാട് പോലീസ് എത്തിയാണ് മോർച്ചറിയിലേക്കു മാറ്റിയത്. നാട്ടുകാരും ഇരിങ്ങാലക്കുടിയിൽനിന്ന് ഫയർഫോഴ്സ് സുരക്ഷാ സംഘവും വലപ്പാട് എസ്ഐ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. തകർന്ന പിക്കപ്പ്വാനിലെ കൊറിയർ പാർസലുകൾ റോഡിലാകെ ചിതറിവീണു. അപകടത്തെത്തുടർന്ന് ഒരുമണിക്കൂറോളം ഗതാഗതം ഭാഗിമായി തിരിച്ചുവിട്ടു.
നിയന്ത്രണംവിട്ട ബസ് വാനിലിടിച്ച് ഡ്രൈവർ മരിച്ചു
01:19 AM Nov 25, 2017 | Deepika.com