കൊടുക്കുന്നതിനു വിലയില്ല. വാങ്ങാനുള്ളതിനു തീവില. കേരളത്തിലെ കർഷകർ ഗതി എന്തെന്ന ഉത്തരമില്ലാത്ത ചോദ്യവുമായി അലയുന്നു.കാർഷികോത്പന്നങ്ങൾക്കു കൂട്ടമായി ഇങ്ങനെ വിലയിടിഞ്ഞ ഒരവസരമുണ്ടായിട്ടില്ല. നാളികേരം മാത്രമാണ് ഒരപവാദം. നാളികേരത്തിനു നല്ല വില കിട്ടുന്നുണ്ട്. ഒരു കുഴപ്പം മാത്രം. വിറ്റു നല്ല വരുമാനമുണ്ടാക്കാൻ മാത്രം നാളികേരം ഉണ്ടായിട്ടില്ല. ഉത്പാദനം കുറഞ്ഞതുകൊണ്ടാണു നാളികേര വില കൂടിയത്.
പല കാർഷികോത്പന്നങ്ങളുടെയും വില ഒരു വർഷം മുന്പുള്ളതിലും 30 ശതമാനത്തിലേറെ താഴെയാണ്. ഏലയ്ക്കാക്കു 31 ശതമാനം, കുരുമുളകിനു 38 ശതമാനം, ജാതിക്കായ്ക്ക് 40 ശതമാനം, കൊക്കോയ്ക്ക് 29 ശതമാനം എന്നിങ്ങനെയാണ് ഒരു വർഷംകൊണ്ടുള്ള വിലത്തകർച്ച. (2016 നവംബർ 21ലെയും 2017 നവംബർ 21ലെയും വിലകളാണു താരതമ്യം ചെയ്തത്).
കേരളത്തിലെ ഏറ്റവും വലിയ കാർഷികവിളയായ റബറിന്റെ കാര്യത്തിലാകട്ടെ തലേവർഷവുമായി താരതമ്യം ചെയ്തിട്ടു പ്രയോജനമില്ല. ആറേഴുവർഷം മുന്പ് 200 രൂപയ്ക്ക് മുകളിൽ പോയ റബർ വില ഇപ്പോൾ അതിന്റെ പകുതിയിൽ താഴെയാണ്. 2011 ആദ്യ പകുതിയിലെ വിലനിലവാരത്തിൽ എട്ടുലക്ഷം ടൺ റബറിൽനിന്നു കേരളത്തിന് 20,000 കോടി രൂപ കിട്ടുമായിരുന്നു. ഇപ്പോൾ വില പകുതി. ഉത്പാദനം ഏഴുലക്ഷം ടണ്ണിനു താഴെ. റബറിൽനിന്നുള്ള വരുമാനത്തിൽ 11,000 കോടി രൂപ നഷ്ടം.കാപ്പി, തേയില തുടങ്ങിയവയുടെ കാര്യത്തിലും വില വർഷങ്ങളായി താഴ്ന്നു തുടരുകയാണ്.
അതേസമയം, കർഷകരടക്കം കേരളീയർക്കെല്ലാം ആവശ്യമുള്ള സാധനങ്ങൾക്കു വില കുതിച്ചുപായുകയാണ്. മുട്ടവില ഏതാനും ആഴ്ചകൾകൊണ്ടാണു നാലു രൂപയുടെ സമീപത്തുനിന്ന് ഏഴു രൂപയിലേക്കു കയറിയത്. വർധന 75 ശതമാനം.
വെളിച്ചെണ്ണവില കഴിഞ്ഞ നവംബറിൽ കിലോഗ്രാമിനു 102 രൂപ ആയിരുന്നത് ഇപ്പോൾ 189 രൂപ. വർധന 85 ശതമാനം. ഇതു ബ്രാൻഡ് ചെയ്യാത്ത വെളിച്ചെണ്ണയുടെ മൊത്ത വിപണി വിലയാണ്. ചില്ലറ വില 200 രൂപ കടന്നിട്ട് ആഴ്ചകളായി. ബ്രാൻഡ് ചെയ്തവയുടെ വില അതിനേക്കാൾ വളരെ ഉയരത്തിലാണ്.
അരിയുടെ കാര്യവും അങ്ങനെ തന്നെ. പച്ചരിക്കു മൊത്ത വിപണിയിൽ 25 ശതമാനം വർധിച്ചു. 21 രൂപയിൽ നിന്ന് 28 രൂപയിലേക്ക്. പുഴുക്കലരിക്ക് കയറ്റം 28 ശതമാനത്തോളം വരും. 29 രൂപയിൽനിന്ന് 37 രൂപയിലേക്ക്. ഇതു ബ്രാൻഡ് ചെയ്യാത്തവയുടെ കാര്യമാണ്. ബ്രാൻഡ് പേരുള്ളവ 45 രൂപയുടെ മുകളിലേ കിട്ടൂ.
ചുവന്നുള്ളിയുടെ വിലയാണെങ്കിൽ ഡബിൾ സെഞ്ചുറി തേടി കുതിക്കുകയാണ്. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിച്ചുങ്കം കൂട്ടുകയും പയറുവർഗങ്ങളുടെ കയറ്റുമതി നിയന്ത്രണം നീക്കുകയും ചെയ്തത് ആ ഇനങ്ങളുടെ വില ഉയർത്തിത്തുടങ്ങി. കഴിഞ്ഞവർഷത്തെ ഉയർന്ന വിലയിൽനിന്നു പയറുവർഗങ്ങൾ താണ് ആശ്വാസകരമായ വിലയിലെത്തിയപ്പോഴാണ് സർക്കാർ നടപടി.
വിറ്റാൽ വിലയില്ല, വാങ്ങിയാൽ തീവില
02:05 AM Nov 24, 2017 | Deepika.com