തലശേരി: സിപിഎം പ്രവര്ത്തകന് പാനൂരിലെ താഴെയില്‍ അഷറഫിനെ (22) പാനൂര്‍ ടൗണിലെ കടയില്‍ക്കയറി വെട്ടിക്കൊന്ന കേസില്‍ ആറ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം തടവും അര ലക്ഷം രൂപ വീതം പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും പിഴയടച്ചാല്‍ കൊല്ലപ്പെട്ട അഷറഫിന്റെ ആശ്രിതര്‍ക്കു നല്‍കണമെന്നും കോടതി വിധിച്ചു.
പാനൂര്‍ കൂറ്റേരിയിലെ താഴെക്കണ്ടിയില്‍ ടി.കെ. സുബിന് എന്ന ജിത്തു (37), മൊകേരി വള്ളങ്ങാട്ടെ പുതിയോട്ട് അനീഷ് എന്ന ഇരുമ്പന്‍ അനീഷ് (39), വള്ളങ്ങാട്ടെ വലിയപറമ്പത്ത് ഇ.പി. രാജീവന് എന്ന പൂച്ച രാജീവന്(41), തെക്കെപാനൂരിലെ പി.പി. പുരുഷോത്തമന് എന്ന പുരുഷു (37), നാമത്ത്കക്കോട് ഹൗസില്‍ എന്‍ കെ രാജേഷ് എന്ന രജു (44), ചമ്പാട് അരയാക്കൂലിലെ കോടഞ്ചേരിഹൗസില് കെ. രതീശന് (39) എന്നിവരെയാണു തലശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്.
കടയില്‍ അതിക്രമിച്ചു കയറിയതിനു (ഐപിസി 449) പത്തു വര്‍ഷം തടവും 20,000 രൂപവീതം പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ക്കു നിയമവിരുദ്ധമായി സംഘംചേരലിനു (ഐപിസി 143) മൂന്നു മാസവും ആയുധങ്ങളുമായി സംഘംചേര്‍ന്നതിന് (ഐപിസി 148) ഒരുവര്‍ഷവും നാല്മുതല് ആറുവരെ പ്രതികള്‍ക്ക് അന്യായമായി സംഘം ചേര്‍ന്നതിനു (ഐപിസി 147) മൂന്നുമാസം വീതവും ശിക്ഷയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
പാനൂര്‍ റയീസ് മോട്ടോര്സിനുള്ളില് അതിക്രമിച്ചുകടന്ന് 2002 ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്കു 1.45നാണു താഴയില്‍ അഷറഫിനെ വെട്ടിക്കൊന്നത്. റാഷിദിനു വണ്ടിയെടുക്കാനായി സിറാജ്, അനസ്, നജീബ് എന്നിവര്‍ക്കൊപ്പമാണ് അഷറഫ് കടയിലെത്തിയത്. ജീപ്പിലെത്തിയ പന്ത്രണ്ടംഗ ആര്‍എസ്എസ്- ബിജെപി സംഘത്തിലെ ആറുപേര്‍ റയീസ്മോട്ടോഴ്സില് അതിക്രമിച്ചുകയറി അഷറഫിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ഡിവൈഎസ്പി കെ.എന്‍. രാജീവാണു തുടക്കത്തില്‍ കേസന്വേഷിച്ചത്. എ.പി. ഷൗക്കത്തലി കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം നടന്നു 15 വര്‍ഷത്തിനു ശേഷമാണു വിധിപറയുന്നത്. 2011 ഒക്ടോബര്‍ പത്തിനാണു കോടതി മുമ്പാകെ വിചാരണ ആരംഭിച്ചത്. 18 സാക്ഷികളെ പ്രോസിക്യുഷനും രണ്ടു പേരെ പ്രതിഭാഗവും കോടതിമുമ്പാകെ വിസ്തരിച്ചു. 25 രേഖകളും പത്തു തൊണ്ടിമുതലുകളും പ്രോസിക്യുഷനും 17 രേഖകള്‍ പ്രതിഭാഗവും ഹാജരാക്കി.
സിപിഎമ്മുകാരനെ കടയിൽ കൊലപ്പെടുത്തിയ കേസ്: ആറ് ആര്‍എസ്എസുകാർക്കു ജീവപര്യന്തം
02:05 AM Nov 24, 2017 | Deepika.com