കോട്ടയം: കോടതി കനിഞ്ഞാൽ എ.കെ. ശശീന്ദ്രൻ ഉടൻതന്നെ മന്ത്രിസഭയിലേക്ക്. ശശീന്ദ്രൻ ഉൾപ്പെട്ട ഫോണ്‍കെണി കേസ് ഇന്നു ഹൈക്കോടതി പരിഗണിക്കുകയാണ്. വിധി അനുകൂലമായാൽ ഉടൻ മന്ത്രിസഭയിലേക്കു മടക്കിക്കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് എൻസിപിയും ഇടതുമുന്നണിയും. എൻസിപി നേതൃത്വം ഇന്നലെ കോട്ടയത്ത് സിപിഎം, സിപിഐ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയായി.
എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിനും സിപിഐക്കും എതിർപ്പില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വൻ എന്നിവർ അറിയിച്ചു.
മൂന്നു മന്ത്രിമാരുടെ രാജി മൂലം നഷ്ടപ്പെട്ട മന്ത്രിസഭയുടെ പ്രതാപം ശശീന്ദ്രന്റെ മടങ്ങിവരവുകൊണ്ടു തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണു മുഖ്യമന്ത്രി. സിപിഎം, സിപിഐ നേതാക്കളുടെ പിന്തുണ തേടിയ എൻസിപി നേതാക്കൾ എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വനെ സന്ദർശിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞു കോട്ടയത്തായിരുന്നു ചർച്ച. ചർച്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട ടി.പി. പീതാംബരൻ ചർച്ച വിജയകരമെന്നു പറഞ്ഞു. മന്ത്രിയാകാൻ ശശീന്ദ്രനു തടസങ്ങളൊന്നുമില്ല. പാർട്ടി ധാരണയായിട്ടുണ്ട്. ഇടതു മുന്നണിയിലെ എല്ലാ ഘടകക്ഷികളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഘടകകക്ഷി നേതാക്കളുമായി ആലോചിച്ചു രണ്ടു ദിവസത്തിനകം തീരുമാനമെടുക്കാമെന്നു വൈക്കം വിശ്വനും പ്രതീകരിച്ചു. വൈക്കം വിശ്വന്റെ ചുങ്കത്തെ വീട്ടിലെത്തിയാണു ടി.പി. പീതാംബരൻ സന്ദർശിച്ചത്. ശശീന്ദ്രനു മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നതിനു തടസമില്ലെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജോമി കുര്യാക്കോസ്
കോടതി കനിഞ്ഞാൽ ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേക്ക്
01:46 AM Nov 24, 2017 | Deepika.com