തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതിന് 2006-ൽ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചതുമൂലം ജനങ്ങൾക്കുളള ആശങ്ക ഒഴിവാക്കുന്നതിനും പ്രയാസങ്ങൾ പരിഹരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുളള ആദ്യപടിയായി മൂന്നാറിൽ ജനപ്രതിനിധികളുടെ യോഗം വിളിക്കാൻ തീരുമാനിച്ചു. റവന്യു, വനം വകുപ്പ് മന്ത്രിമാരും ഇരുവകുപ്പുകളുടെയും പ്രധാന ഉദ്യോഗസ്ഥരും പങ്കെടുക്കും. പഞ്ചായത്ത്തലം വരെയുളള ജനപ്രതിനിധികളെ യോഗത്തിൽ പങ്കെടുപ്പിക്കും. പ്രാഥമിക വിജ്ഞാപനം പ്രകാരം 3200 ഹെക്ടർ സ്ഥലത്താണ് നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ഈ പരിധിയിൽ ജനവാസ കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ എത്രത്തോളമുണ്ടെന്ന് പഠിക്കാനും ജനങ്ങളെ കുടിയൊഴിപ്പിക്കാതെ അതിരുകൾ നിശ്ചയിക്കുന്നതിനുമുളള ശിപാർശകൾ സമർപ്പിക്കാനും റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ യോഗം ചുമതലപ്പെടുത്തി.
റവന്യു- വനം ഉദ്യോഗസ്ഥർ സംയുക്തമായാണ് പഠനം നടത്തുക. യോഗത്തിൽ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ, വനം മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം. മണി, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, വനം അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ്, ഇടുക്കി കളക്ടർ ജി.ആർ. ഗോകുൽ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്യാനം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് 3200 ഹെക്ടറിലാണെങ്കിലും അത് അന്തിമമല്ലെന്ന് പി.എച്ച്. കുര്യൻ യോഗത്തിൽ പറഞ്ഞു. പട്ടയ ഭൂമി വിജ്ഞാപനത്തിൽ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ബാക്കി ഏകദേശം 2000 ഹെക്ടർ മാത്രമേ വരൂ. മാത്രമല്ല, ഉദ്യാന പ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടി വരികയുമില്ല. അവസാന വിജ്ഞാപനം വരുന്പോൾ മാത്രമേ എത്ര ഹെക്ടർ ഉദ്യാനത്തിൽ ഉണ്ടാകു എന്ന് വ്യക്തമാകു.
വ്യക്തമായ പഠനം നടത്താതെയാണ് 2006-ൽ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. അതിനാൽ ജനങ്ങളുടെ പ്രയാസം മനസിലാക്കി പരിഹരിക്കുന്നതിനും അതിരുകൾ വ്യക്തമായി നിശ്ചയിക്കുന്നതിനും ശാസ്ത്രീയ പഠനം ആവശ്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
നീലക്കുറിഞ്ഞി കേരളത്തിന്റെ അമൂല്യമായ സന്പത്താണ്. അതു സംരക്ഷിക്കുന്നതിന് ഉദ്യാനം ആവശ്യമാണ്. എന്നാൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ജനങ്ങളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഇനിയുള്ള നടപടികൾ മുന്നോട്ടുകൊണ്ടു പോകാൻ മുഖ്യമന്ത്രി നിർദേശിച്ചു.
ഇടുക്കി ജില്ലയിലെ നീലക്കുറിഞ്ഞി ഉദ്യാനം : ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് സർക്കാർ
01:46 AM Nov 24, 2017 | Deepika.com