കായംകുളം: സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി തർക്കം. ഒടുവിൽ ഹൈക്കോടതി ഉത്തരവോടെ മൃതദേഹം സംസ്കരിച്ചു . ഓർത്തഡോക്സ്, യാക്കോബായ വിഭാഗക്കാർ തമ്മിലായിരുന്നു തർക്കം. കായംകുളം കാദീശാ യാക്കോബായ ഇടവകയിൽപ്പെട്ട പള്ളിക്കൽ നടുവിലെ മുറി വിളയിൽപടിറ്റതിൽ ഫിലിപ്പോസ്(രാജൻ -64) കഴിഞ്ഞ ദിവസം നിര്യാതനായി.
ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. പ്രശ്നം പരിഹരിക്കുന്നതിന് ബുധനാഴ്ച ഡിവൈഎസ്പി, എഡിഎം, സിഐ തുടങ്ങിയവർ ഇരുവിഭാഗം വൈദികരും സഭാ നേതാക്കന്മാരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
ഓർത്തഡോക്സ് കത്തീഡ്രലിന്റെ അധീനതയിലാണ് സെമിത്തേരി. ഇവിടെ പണമടച്ച ശേഷം ഇവരുടെ അനുമതിയോടെയായിരുന്നു നേരത്തെ യാക്കോബായ വിഭാഗത്തിൽനിന്നു മരിക്കുന്നവരുടെ സംസ്കാരം നടത്തിയിരുന്നത്. എന്നാൽ, അടുത്തിടെയുണ്ടായ സുപ്രീം കോടതി വിധി പ്രകാരം 34 ലെ ഭരണഘടന അംഗീകരിച്ച് ഒപ്പിട്ടു നൽകണമെന്ന ഓർത്തഡോക്സ് പക്ഷത്തിന്റെ ആവശ്യം യാക്കോബായപക്ഷം തള്ളിയതോടെ തർക്കം രൂക്ഷമായി. ഇതോടെ ഓർത്തഡോക്സ് വിഭാഗം സെമിത്തേരിയിലേക്കുള്ള ഗേറ്റ് പൂട്ടി. തുടർന്ന് ഇന്നലെ രാവിലെ കളക്ടർ ടി.വി.അനുപമ ജില്ലാ പോലീസ് മേധാവി സുരേന്ദ്രൻ, ആർഡിഒ ഹരികുമാർ,ഡിവൈഎസ്പി അനിൽദാസ്, സിഐ സദൻ, എസ്ഐ രാജൻ ബാബു എന്നിവർ ഇരുവിഭാഗം വൈദികർ, പള്ളി ഭരണ സമിതി ഭാരവാഹികൾ എന്നിവരുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.
ഇതിനിടെ, ഇന്നലെ രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പത്തരയോടെ മൃതദേഹം യാക്കോബായ പള്ളിയിലെത്തിച്ചു. സഖറിയാസ് മോർ പോളികാർപ്പസ്, മാത്യൂസ് മോർ തേവോദോസിയോസ് എന്നീ മെത്രാപ്പോലിത്തമാരുടെ കാർമികത്വത്തിൽ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം മൃതദേഹം പള്ളിയിൽതന്നെ വച്ചു.
വിവാദം തുടരുന്നതിനിടെ യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ നൽകിയ അടിയന്തര ഹർജിയിൽ മൃതദേഹം സംസ്കരിക്കുന്നതിന് ഉത്തരവായി. എന്നാൽ, സെമിത്തേരിയിൽ എത്തിച്ച ശേഷം യാക്കോബായ വിഭാഗത്തിന്റെ പ്രാർഥനാശുശ്രൂഷകൾ പാടില്ലെന്നും അതിനു മുന്പു പൂർത്തിയാക്കണമെന്നും നിർദേശിച്ചു.
ഹൈക്കോടതി നിയമിച്ച കമ്മീഷനായ അഭിഭാഷക കമ്മീ ഷന്റെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു ഉത്തരവ്. കമ്മീഷൻ ഹൈക്കോടതി ഉത്തരവുമായി വൈകിട്ട് 6.45ഓടെ കായംകുളത്തെത്തി ഓർത്തഡോക്സ് വിഭാഗത്തെ ഉത്തരവ് അറിയിച്ചു. ഇതിനു ശേഷം ബന്ധുക്കൾ ഓർത്തഡോക്സ് പള്ളിയിലെത്തി ഫീസ് അടയ്ക്കുകയും ശുശ്രൂഷയ്ക്കു ശേഷം ഹൈക്കോടതി ഉത്തരവനുസരിച്ച് രാത്രി 7.45 ഓടെ മൃതദേഹം സംസ്കരിക്കുകയുമായിരുന്നു.
മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി തർക്കം; ഒടുവിൽ ഹൈക്കോടതി ഉത്തരവിൽ സംസ്കരിച്ചു
01:04 AM Nov 24, 2017 | Deepika.com