കോഴിക്കോട്: കുഞ്ഞു ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങളും കരവിരുതുമായി സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിനു കൊടിയേറി. ക്ലാസ് മുറികളിലെ പഠനത്തിനപ്പുറത്ത് കണ്ടും കേട്ടും നേരിട്ടനുഭവിച്ചും പുതിയ വിജ്ഞാനം പങ്കുവയ്ക്കാവുന്ന ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തിപരിചയ-ഐ ടി മേളയ്ക്ക് നടക്കാവ് ജിജിവിഎച്ച്എസ്എസില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി.
കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് എം. രാധാകൃഷണന് അധ്യക്ഷതവഹിച്ചു. എഡിപിഐ ജിമ്മി കെ. ജോസ്, ഡിഡിഇ ടി.കെ. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. എട്ട് വേദികളിലായി നടക്കുന്ന മേളയുടെ രജിസ്ട്രേഷൻ വ്യാഴാഴ്ച ആരംഭിച്ചു. ശാസ്ത്രോത്സവത്തിൽ 217 ഇനങ്ങളിലായി 6,802 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. പ്രവൃത്തി പരിചയ മേളയിൽ 3,500 പേരും ശാസ്ത്രമേളയിൽ1,120 പേരും പങ്കെടുക്കും. ഗണിതശാസ്ത്രമേളയിൽ 924, സാമൂഹിക ശാസ്ത്രമേളയിൽ 700, ഐടി മേളയിൽ 308, വൊക്കേഷണൽ എക്സ്പോയിൽ 250 എന്നിങ്ങനെയാണ് പങ്കാളിത്തം.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്നു രാവിലെ 10ന് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും. എ. പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഞായറാഴ്ച വൈകുന്നേരം മൂന്നിനു നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണൻ സമ്മാനദാനം നിർവഹിക്കും.
മേളയ്ക്കെത്തുന്നവരെ സ്വീകരിക്കാൻ കോഴിക്കോട് നഗരം ഇന്നലെ മുതൽ സജ്ജമാണ്,. ആവശ്യത്തിന് വാഹനങ്ങളും, വിദ്യാർഥികൾക്കു താമസ-ഭക്ഷണ സൗകര്യങ്ങളും ഏർപ്പെടുത്തി മത്സരാർഥികളെ കാത്തിരിക്കുകയാണ് സാമൂതിരിയുടെ നാട്.
കണ്ടുപഠിക്കാം, കണ്ടുപിടിത്തം!
01:04 AM Nov 24, 2017 | Deepika.com