കൊച്ചി: സ്വകാര്യ വ്യക്തിയുടെ അനുമതിയില്ലാതെ പുരയിടത്തിലൂടെ വൈദ്യുതിലൈൻ വലിച്ച വൈദ്യുതി ബോർഡിന്റെ നടപടിയെക്കുറിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) പരിശോധിച്ചു തീരുമാനമെടുക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വിഷയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ അധികാര പരിധിയിലുള്ളതാണെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി.മോഹനദാസ് പറഞ്ഞു.
ഇടപ്പള്ളി സ്വദേശി ഷീല ആന്റണി സമർപ്പിച്ച പരാതിയിലാണു നടപടി. അനുവാദമില്ലാതെ പുരയിടത്തിലൂടെ അനധികൃതമായി വൈദ്യുതിപോസ്റ്റും കന്പികളും സ്ഥാപിച്ചെന്നും ഇതു തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ചു കമ്മീഷൻ വൈദ്യുതി ബോർഡ് ഡെപ്യൂട്ടി ചീഫ് എൻജിനിയറിൽനിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. വിഷയം എഡിഎമ്മിന് മുന്പിലെത്തിച്ചു പരിഹരിക്കാൻ കമ്മീഷൻ ഇലക്ട്രിക്കൽ ഡപ്യൂട്ടി ചീഫ് എൻജിനിയർക്കു നിർദേശം നൽകി.
സ്വകാര്യ പറന്പിലൂടെ വൈദ്യുതിലൈൻ: എഡിഎം പരിശോധിക്കണമെന്ന് കമ്മീഷൻ
01:04 AM Nov 24, 2017 | Deepika.com