തിരുവനന്തപുരം: സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം ചോദ്യംചെയ്ത പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയിലിനെതിരേ നടപടി ആവശ്യപ്പെട്ടു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണു സിപിഐ കേന്ദ്ര നേതൃത്വത്തോട് ഇസ്മയിലിനെതിരേ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്മയിലിനെ ഇനി മുതൽ ഇടതുമുന്നണി യോഗത്തിൽ പാർട്ടി പ്രതിനിധിയായി പങ്കെടുപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
ഈ തീരുമാനം ഫലത്തിൽ മുതിർന്ന നേതാവിനെതിരേയുള്ള അച്ചടക്ക നടപടി കൂടിയായി. പാർട്ടി തീരുമാനത്തെ തള്ളിപ്പറഞ്ഞ ഇസ്മയിലിനെതിരേ രൂക്ഷമായ വിമർശനമാണു യോഗത്തിൽ ഉണ്ടായത്. ഇസ്മയിൽ അനുകൂലിയായ മന്ത്രി വി.എസ്. സുനിൽകുമാറും എക്സിക്യൂട്ടീവിൽ അദ്ദേഹത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തിനുശേഷം പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിസഭാ യോഗത്തിനു മുമ്പു ചേർന്ന ഇടതുമുന്നണി യോഗം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ അദ്ദേഹത്തിനെതിരേ രൂക്ഷമായ വിമർശനം ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഇതിനുശേഷമാണു ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. അത് അനുചിതമായെന്നു കണ്ടുകൊണ്ടാണു സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നു തീരുമാനിച്ചതെന്നു കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഎം നേതാക്കൾ സിപിഐക്കെതിരേ നടത്തുന്ന വിമർശനങ്ങൾ കാര്യമായി കാണുന്നില്ല.
1964-മുതൽ ഇതു കേൾക്കുകയാണ്. ഇടതുമുന്നണിക്ക് ഒരു പ്രകടനപത്രികയുണ്ട്. അതനുസരിച്ചാണു സിപിഐ പ്രവർത്തിക്കുന്നത്. അതിനെതിരേ പ്രവർത്തിച്ചാൽ മാത്രമേ മുന്നണി മര്യാദയുടെ ലംഘനമാകൂ.
മന്ത്രി എം.എം. മണിയും ആനത്തലവട്ടം ആനന്ദനും സിപിഐക്കെതിരേ നടത്തിയ വിമർശനങ്ങൾക്കു മറുപടി പറയേണ്ട ബാധ്യത തങ്ങൾക്കില്ലെന്നും ഇടതുമുന്നണിയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവർത്തനമാണു സിപിഎ നടത്തുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
സിപിഐയിൽ കെ.ഇ. ഇസ്മയിലിനെതിരേ നടപടി
01:18 AM Nov 23, 2017 | Deepika.com