തിരുവനന്തപുരം: മുൻമന്ത്രി എ.കെ. ശശീന്ദ്രനെതിരായി സ്വകാര്യ ടെലിവിഷൻ ചാനൽ സംപ്രേഷണം ചെയ്ത ശബ്ദശകലം കൃത്രിമമായി ഉണ്ടാക്കിയതാണെന്നു ജുഡീഷൽ കമ്മീഷൻ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ശബ്ദശകലം സംപ്രേഷണം ചെയ്തതു വലിയ രീതിയിൽ ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചനയുടെ മൂർധന്യാവസ്ഥയാണെന്നു കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ശബ്ദശകലത്തിന്റെ നിജസ്ഥിതി തെളിയിക്കപ്പെട്ടിട്ടില്ല. ചാനലിന്റെ ഉദ്ഘാടന ദിവസം ഞെട്ടിക്കുന്ന വാർത്ത നൽകി റേറ്റിംഗ് ഉയർത്താനായി കുറ്റകരമായ ഗൂഢാലോചന നടത്തിയതിന്റെ ഉത്പന്നമാണ് ശബ്ദശകലമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭായോഗം അംഗീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കമ്മീഷൻ ശിപാർശകളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല സമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.
ആഭ്യന്തര, നിയമ, പിആർ സെക്രട്ടറിമാരാണ് സമിതി അംഗങ്ങൾ. ഇപ്പോൾ നടന്നു വരുന്ന അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നും കമ്മീഷൻ കുറ്റപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.
ടെലിവിഷൻ ചാനലിനെ പൂർണമായും കുറ്റപ്പെടുത്തുന്ന കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെ എ.കെ. ശശീന്ദ്രനു മന്ത്രിപദവി തിരികെ ലഭിച്ചേക്കുമെന്ന സൂചനയും മുഖ്യമന്ത്രി നൽകി. അതേസമയം, കമ്മീഷൻ കുറ്റവിമുക്തനാക്കിയെങ്കിലും ധാർമിക പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന നിലപാട് ചില മന്ത്രിമാർ പങ്കുവച്ചു.
ചാനൽ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനൊപ്പം മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നിയന്ത്രണം വേണമെന്നും കമ്മീഷൻ ആവശ്യപ്പെടുന്നുണ്ട്. മാധ്യമങ്ങളുമായും പത്രപ്രവർത്തകരുമായും സംസ്ഥാന മന്ത്രിമാർ ഇടപെടുന്ന കാര്യത്തിൽ പൊതുവായി പെരുമാറ്റച്ചട്ടം രൂപീകരിക്കണം.
മാധ്യമ പ്രവർത്തകർക്കു സർക്കാരിന്റെ അക്രഡിറ്റേഷൻ പുതുക്കുന്നതിനായി എല്ലാ മാധ്യമ പ്രവർത്തകരും വർഷത്തിൽ ഒരിക്കൽ മാധ്യമ നിയമത്തെക്കുറിച്ചും ധാർമിക മാധ്യമപ്രവർത്തനത്തെക്കുറിച്ചും കേരള മീഡിയ അക്കാദമി വഴി റിഫ്രഷർ കോഴ്സിനു നിർബന്ധമായും വിധേയരാകണം എന്നതടക്കം 16 ശിപാർശകളാണ് കമ്മീഷൻ നൽകുന്നത്.
ശശീന്ദ്രനെതിരായ ശബ്ദശകലം കൃത്രിമമെന്നു കമ്മീഷൻ
01:18 AM Nov 23, 2017 | Deepika.com