കൊച്ചി: നടി ആക്രമണത്തിനിരയായ സംഭവത്തിൽ നടൻ ദിലീപിനെ എട്ടാം പ്രതിയാക്കിയുള്ള അനുബന്ധ കുറ്റപത്രം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. ദിലീപിന്റെ മുൻഭാര്യ മഞ്ജുവാര്യർ ഉൾപ്പെടെ 355 പേർ സാക്ഷികളായ കേസിൽ ആകെ 12 പ്രതികളുണ്ട്. പെരുന്പാവൂർ സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു കുറ്റപത്രം സമർപ്പിച്ചത്.
നടിയോടു ദിലീപിനുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമായതെന്നു കുറ്റപത്രത്തിൽ പറയുന്നു. മഞ്ജുവാര്യരുമായുള്ള ആദ്യവിവാഹം തകർന്നതിനു പിന്നിൽ ആക്രമിക്കപ്പെട്ട നടിയാണെന്നു ദിലീപ് വിശ്വസിച്ചിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. ആക്രമണത്തിനു നേതൃത്വം നൽകിയ സുനിൽ കുമാർ (പൾസർ സുനി) ആണ് ഒന്നാം പ്രതി. നടിയെ തട്ടിക്കൊണ്ടു പോയ കാറിലുണ്ടായിരുന്ന ഡ്രൈവർ മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, വടിവാൾ സലീം, പ്രദീപ് എന്നിവരാണു രണ്ടു മുതൽ ആറുവരെയുള്ള പ്രതികൾ.
സംഭവശേഷം കോയന്പത്തൂരിലെത്തിയ സുനിയെ ഒളിവിൽ കഴിയാൻ സഹായിച്ച ചാർളി, കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയവേ സുനിയെ ഫോണ് വിളിക്കാൻ സഹായിച്ച മേസ്തിരി സുനിൽ, വിഷ്ണു, സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ, ഇയാളുടെ ജൂണിയർ രാജു ജോസഫ് എന്നിവരാണു മറ്റു പ്രതികൾ.
സുനിക്കായി ജയിലിൽനിന്നു കത്തെഴുതിയ നിയമവിദ്യാർഥി വിപിൻ ലാൽ, ഫോണ് വിളിക്കാൻ സൗകര്യം ഒരുക്കിയ എആർ ക്യാന്പിലെ പോലീസുകാരൻ അനീഷ് എന്നിവരെ മാപ്പുസാക്ഷികളാക്കി. ഗൂഢാലോചന, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവയും ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് കുറ്റപത്രം.
ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ജഡ്ജി ലീന റിയാസിനു സമർപ്പിച്ച കുറ്റപത്രത്തിനൊപ്പമുണ്ട്. മൊബൈൽ ഫോണ് രേഖകൾ ഉൾപ്പെടെ ആകെ 400 രേഖകളാണ് 1452 പേജുള്ള കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുള്ളത്.
ദിലീപ് അറസ്റ്റിലായി 135-ാം ദിവസമാണു കുറ്റപത്രം സമർപ്പിച്ചത്. പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഫെബ്രുവരി 17 നാണു നടിയെ തട്ടിക്കൊണ്ടുപോയി അശ്ലീലരംഗങ്ങൾ ചിത്രീകരിച്ചത്. ഏപ്രിൽ 18ന് ആദ്യ കുറ്റപത്രം നൽകിയിരുന്നു.
പോലീസ് ജൂലൈ 10നു ദിലീപിനെ അറസ്റ്റ് ചെയ്തു. കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുള്ളതിനാൽ കേസിന്റെ തുടർ വിചാരണാ എറണാകുളം സെഷൻസ് കോടതിയിലായിരിക്കും നടക്കുക.
നടി ആക്രമണത്തിനിരയായ സംഭവം: ദിലീപ് എട്ടാം പ്രതി; മഞ്ജുവാര്യർ സാക്ഷി
01:18 AM Nov 23, 2017 | Deepika.com