തിരുവനന്തപുരം: ശബരിമലയിൽ സംഭാവന സ്വീകരിച്ചുള്ള സ്പെഷൽ ദർശനം അവസാനിപ്പിക്കാനും ക്ഷേത്രഭരണം പരിശോധിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിജിലൻസ് സ്ക്വാഡിനു രൂപം നൽകാനും തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗം തീരുമാനിച്ചു. സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തിയതായും ദേവസ്വം ബോർഡ് സാന്പത്തിക പ്രതിസന്ധിയിലാണെന്നും ഉള്ള പ്രചാരണം ശരിയല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ശബരിമലയിലെ അന്ന ദാന ഫണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദപരിശോധന നടത്തും. അന്നദാന ഫണ്ടിലേക്ക് സംഭാവന സ്വീകരിച്ച് സ്പെഷൽ ദർശനം അനുവദിക്കുന്നത് വിവാദമായതിനാലാണ് അത് ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം വരെ സംഭാവന രസീതുകൾ കൈപ്പറ്റിയവർക്ക് നേരത്തേ നൽകിയിരുന്ന സൗകര്യം അനുവദിക്കും. അന്നദാന പിരിവിനും ഉത്പന്ന സംഭാവന പിരിവിനും ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അന്നദാന അക്കൗണ്ടിൽ പണം നിക്ഷേപിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം വിജിലൻസിൽ നിലവിലെ സംവിധാനം കാര്യക്ഷമമല്ല. അതിനാലാണ് കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി പുതിയ സ്ക്വാഡിന് രൂപം നൽകുന്നത്. ആക്ഷേപമുണ്ടായാൽ സ്ക്വാഡ് ത്വരിതാന്വേഷണം നടത്തും.
സർവീസിലിരുന്ന് മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകാനും സർക്കാരിന്റെ ഇൻഷ്വറൻസ് പദ്ധതി ദേവസ്വംബോർഡ് ജീവനക്കാർക്കുകൂടി നടപ്പാക്കാനും തീരുമാനിച്ചു. ദേവസ്വംബോർഡ് യോഗം ആഴ്ചയിലെ എല്ലാ ചൊവ്വ, ബുധൻ ദിവസങ്ങളിലും ചേരും. ദേവസ്വംബോർഡ് പ്രസിഡന്റും അംഗങ്ങളും ഇനിമുതൽ ശബരിമലയിൽ തീർഥാടകർക്കു ഭക്ഷണം നൽകുന്ന മണ്ഡപത്തിൽ നിന്നു മാത്രമേ കഴിക്കൂ. മെസിൽ നിന്ന് തുടർന്നും കഴിക്കണമോയെന്ന് ബന്ധപ്പെട്ടവർ തീരുമാനിക്കണമെന്നും ഇപ്പോൾ മെസ് പൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
എല്ലാ വകുപ്പുകളെയും ബന്ധപ്പെടുത്തിക്കൊണ്ട് ഈ മാസം 24 ന് ശബരിമല ശുചീകരണ ദിനമായി ആചരിക്കും. ദേവസ്വംബോർഡിൽ സർക്കാർ ഏർപ്പെടുത്തിയ സംവരണം ബോർഡ് നടപ്പാക്കും. ദേവസ്വം ബോർഡിന്റെ ഭൂമി പലയിടങ്ങളിലും അന്യാധീനപ്പെട്ടത് തിരിച്ചുപിടിക്കാനുള്ള നടപടി തുടരും.
വനംവകുപ്പ് ദേവസ്വംബോർഡിനോടു ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ശബരിമലയിൽ ദേവസ്വംബോർഡിന് 63 ഏക്കർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 55 ഏക്കർ മാത്രമാണുള്ളത്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് സർവേ നടത്തണമെന്ന് ആവശ്യപ്പെടും.
ബോർഡിന്റെ കാര്യത്തിൽ ഇടപെടാൻ മുൻ ഭരണാധികാരികളാണ് കോടതികൾക്ക് അവസാരമുണ്ടാക്കിക്കൊടുത്തത്. ജുഡീഷറിയുടെ ഇടപെടൽ എപ്പോഴും നല്ലതാണ്.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ കോടതി ആവശ്യപ്പെടുന്ന സമയത്ത് നിലപാട് അറിയിക്കുമെന്നും പ്രസിഡന്റ് പത്മകുമാർ അറിയിച്ചു. അംഗങ്ങളായ കെ.പി. ശങ്കരദാസ്, കെ. രാഘവൻ, സെക്രട്ടറി എസ്. ജയശ്രീ എന്നിവരും സന്നിഹിതരായിരുന്നു.
ശബരിമല നടവരവ് 23 കോടി
തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള ക്ഷേത്രങ്ങളിൽ കാണിക്ക അർപ്പിക്കരുതെന്നു നവമാധ്യമങ്ങളിലൂടെയും മറ്റും ചില കേന്ദ്രങ്ങളിൽ നിന്ന് പ്രചാരണം നടത്തിയത് ഭക്തർ തള്ളിക്കളഞ്ഞതായും ശബരിമലയിലെ നടവരവ് വർധിച്ചതായും തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡൻറ് എ. പത്മകുമാർ അറിയിച്ചു.
കഴിഞ്ഞ ശബരിമല സീസണിന്റെ ആദ്യ ആറു ദിവസങ്ങളിൽ നടവരവ് 16,47,06,083 രൂപയായിരുന്നത് ഇക്കുറി ആറു ദിവസത്തിനുള്ളിൽ 23,07,67,220 രൂപയായി വർധിച്ചു. ആറരക്കോടിയിലധികം രൂപയാണ് വർധിച്ചത്.
ശബരിമലയിൽ സംഭാവന നൽകിയുള്ള സ്പെഷൽ ദർശനം നിർത്തി
01:18 AM Nov 23, 2017 | Deepika.com