കൊച്ചി: മലപ്പുറത്തെ പാസ്പോർട്ട് ഓഫീസ് കോഴിക്കോട് ഓഫീസിലേക്കു ലയിപ്പിക്കുന്നതു നയപരമായ തീരുമാനമാണെന്നും ഇത് പാസ്പോർട്ട് വിതരണത്തെ ബാധിക്കില്ലെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. മലപ്പുറത്തു കൂടുതൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ തുടങ്ങുന്നുണ്ടെന്നും സാന്പത്തികനേട്ടവും ജീവനക്കാരുടെ സേവന ലഭ്യതയും കണക്കിലെടുത്താണു മലപ്പുറം പാസ്പോർട്ട് ഓഫീസ് കോഴിക്കോട് ഓഫീസിൽ ലയിപ്പിക്കുന്നതെന്നും കോടതിയിൽ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു.
മലപ്പുറത്തെ പാസ്പോർട്ട് ഓഫീസ് പൂട്ടുന്നതിനെതിരേ മുസ്ലിം ലീഗ് നേതാവും എംപിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി നൽകിയ ഹർജിയിലാണു കേന്ദ്രസർക്കാർ ഇക്കാര്യം വിശദീകരിച്ചത്. പാസ്പോർട്ട് ഓഫീസ് മലപ്പുറത്തുനിന്നു മാറ്റിയാലും പാസ്പോർട്ട് സേവാ കേന്ദ്രവും കൂടുതൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളും ഇവിടെ പ്രവർത്തിക്കുമെന്നും കേന്ദ്ര സർക്കാരിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ വിശദീകരിച്ചു.
ഇത് പരിഗണിച്ച ഹൈക്കോടതി പാസ്പോർട്ട് സേവാ കേന്ദ്രത്തിലെ ജീവനക്കാർ കേന്ദ്രസർക്കാർ ജീവനക്കാരാണോ, മലപ്പുറത്തുനിന്ന് ഓഫീസ് മാറ്റുന്പോൾ കോഴിക്കോട്ടേക്കു പോകേണ്ടി വരുന്ന ഉദ്യോഗസ്ഥർ പാസ്പോർട്ട് നൽകുന്ന നടപടിക്രമങ്ങൾക്കായി മലപ്പുറത്തേക്കു വരേണ്ടി വരുമോ എന്നിങ്ങനെയുള്ള കാര്യങ്ങൾ അറിയിക്കാൻ നിർദേശിച്ചു.
മലപ്പുറം പാസ്പോർട്ട് ഓഫീസ് മാറ്റുന്നത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കളക്ടറേറ്റിനോടു ചേർന്ന് ഓഫീസിനു സ്ഥിരം കെട്ടിടമൊരുക്കാൻ തീരുമാനിച്ചതാണെന്നും ഇതിനിടയിലാണ് ഓഫീസ് പൂട്ടുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.
മലപ്പുറത്തെ ഓഫീസ് മാറ്റുന്നതിലൂടെ കേന്ദ്രസർക്കാർ വാദിക്കുന്നതുപോലെ സാന്പത്തിക ലാഭം ഉണ്ടാവില്ലെന്നും കോഴിക്കോട്ടുനിന്ന് ഉദ്യോഗസ്ഥർക്കു മലപ്പുറത്തേക്ക് അടിക്കടി വരേണ്ടിവരുമെന്നതിനാൽ ഈ ഇനത്തിൽ കേന്ദ്രസർക്കാരിനു നഷ്ടമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
മലപ്പുറത്തെ പാസ്പോർട്ട് ഓഫീസ് ലയനം നയപരമായ തീരുമാനമെന്നു കേന്ദ്രം
01:02 AM Nov 23, 2017 | Deepika.com