കൊച്ചി: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിൽ കപ്പലിൽ കടത്താൻ ശ്രമിച്ച 14 ടണ്‍ രക്ത ചന്ദനം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്സ് (ഡിആർഐ) പിടികൂടി. ചെന്നൈയിൽനിന്നു ഷാർജയിലേക്കു പുറപ്പെട്ട എസ്എസ്എൽ ഭരത് എന്ന കപ്പലിൽനിന്നാണു കണ്ടെയ്നറിൽ കടത്തുകയായിരുന്ന രക്തചന്ദനം പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഏഴ് കോടി രൂപ വിലവരുന്നതാണു പിടിച്ചെടുത്ത രക്തചന്ദനം.
അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള തമിഴ്നാട്ടിലെ കാട്ടുപള്ളി തുറമുഖത്തുനിന്നാണു രക്തചന്ദനം നിറച്ച കണ്ടെയ്നർ കപ്പലിൽ കയറ്റിയത്. രണ്ടുദിവസം മുന്‍പു തന്നെ കപ്പലിൽ രക്തചന്ദനം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നതായി ഡിആർഐ അധികൃതർ പറഞ്ഞു. തിങ്കളാഴ്ച കപ്പൽ വല്ലാർപാടത്തെത്തിയപ്പോൾ രക്തചന്ദനം നിറച്ചിരുന്ന കണ്ടെയ്നർ കണ്ടെത്തുകയും ഇന്നലെ വൈകുന്നേരത്തോടെ കണ്ടുകെട്ടുകയുമായിരുന്നു.
കണ്ടെയ്നറിന്റെ സീൽ പൊട്ടിക്കാതെ നട്ടും ബോൾട്ടും അഴിച്ചാണു രക്തചന്ദനം കയറ്റിയിരിക്കുന്നത്. ഫ്രൈറ്റ് സ്റ്റേഷനിൽ വച്ച് സീൽ ചെയ്തതിനുശേഷവും തുറമുഖത്ത് എത്തുന്നതിനും ഇടയ്ക്കുവച്ചാണ് രക്തചന്ദനം കണ്ടെയ്നറിൽ കയറ്റിയത്. രക്തചന്ദനം കയറ്റിയ കണ്ടെയ്നറിനു മുകളിൽ നിരവധി കണ്ടെയ്നറുകൾ അടുക്കിയിട്ടുണ്ടായിരുന്നു.
വല്ലാർപാടത്തു 14 ടണ്‍ രക്തചന്ദനം പിടിച്ചു
01:02 AM Nov 23, 2017 | Deepika.com