തിരുവനന്തപുരം: സംസ്ഥാന ഗവണ്മെന്റിന്റെ 304 കോടി രൂപ മുതൽ മുടക്കുള്ള 77 പദ്ധതികൾക്ക് ഗ്രാമീണ അടിസ്ഥാന സൗകര്യ ഫണ്ടിൽ ഉൾപ്പെടുത്തി നബാർഡ് അംഗീകാരം നൽകി. വിദ്യാഭ്യാസ മേഖലയിലെ 58 പദ്ധതികൾക്കും 19 റോഡ് വികസന പദ്ധതികൾക്കും കൂടി മൊത്തം ലഭ്യമാക്കിയിരിക്കുന്ന ധനസഹായം 241 കോടി രൂപയാണ്.
പത്ത് ജില്ലകളിലെ 52 ഗവണ്മെന്റ് യുപി സ്കൂളുകളെ ഹൈസ്കൂളുകളാക്കുന്നതിനുവേണ്ട പശ്ചാത്തല സൗകര്യം സൃഷ്ടിക്കുന്ന പദ്ധതിയും അംഗീകാരം നേടിയവയിൽ ഉൾപ്പെടും. ഓരോ സ്കൂളിലും 2.58 കോടി രൂപ ചെലവിട്ട് അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിയിൽ രണ്ടു കോടി രൂപ നബാർഡ് സഹായമായും 58 ലക്ഷം രൂപ കേന്ദ്ര ഗവണ്മെന്റിന്റെ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർഎംഎസ്എ) വഴിയും ലഭിക്കും. 30,000 ലധികം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
റോഡ് വികസനത്തിനായി അനുവദിച്ചിട്ടുള്ള 119 കോടി രൂപയിൽ പൊതുമരാമത്ത് വകുപ്പിന്റെ 18 റോഡുകളും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഒരു റോഡും ഉൾപ്പെടുന്നു. ഇവ ഈ സാമ്പത്തിക വർഷത്തിൽ നബാർഡിന്റ അംഗീകാരം ലഭിക്കുന്ന ആദ്യ ഗഡു പദ്ധതികളാണ്.
കേരളത്തിന് 241 കോടി രൂപയുടെ നബാർഡ് ധനസഹായം
12:43 AM Nov 23, 2017 | Deepika.com