തിരുവല്ല: അറ്റകുറ്റപ്പണികളുടെ പേരിൽ ട്രെയിനുകൾ വൈകിയോടുന്നതു മൂലം സ്ഥിരം യാത്രക്കാർ മറുവഴികൾ തേടുന്നു. എറണാകുളം - ഷൊർണൂർ, എറണാകുളം - കോട്ടയം - കായംകുളം പാതയിലെ വൈകിയോട്ടം മറ്റു റൂട്ടുകളെയും ദീർഘദൂര യാത്രക്കാരെയും സാരമായി ബാധിച്ചിരിക്കുകയാണ്.
സംസ്ഥാനത്തിനകത്തു സ്ഥിരം യാത്രക്കാർ ആശ്രയിച്ചുവന്ന ട്രെയിനുകളെല്ലാം ദിവസങ്ങളായി വൈകുകയാണ്. ഇതിൽ തിരുവനന്തപുരം - എറണാകുളം - ഷൊർണൂർ റൂട്ടിലെ വേണാട് എക്സ്പ്രസാണ് റിക്കാർഡിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്നലെയും കഴിഞ്ഞ ഏഴിനും മാത്രമാണ് തിരുവനന്തപുരത്തുനിന്ന് ഷൊർണൂരിലേക്കുള്ള വേണാട് എക്സ്പ്രസ് കൃത്യസമയത്ത് എറണാകുളത്തെത്തിയത്. ഇന്നലെ 10 മിനിട്ട് നേരത്തെയെത്തി റിക്കാർഡുമിട്ടു. ഇന്നലെ വൈകുന്നേരം ട്രെയിൻ അധികം വൈകാതെ എറണാകുളത്തുനിന്നു പുറപ്പെട്ടു.
മണിക്കൂറുകൾ വൈകി
തലസ്ഥാനത്തുനിന്ന് എല്ലാ ദിവസവും പുലർച്ചെ അഞ്ചിനു പുറപ്പെടുന്ന വേണാട് എക്സ്പ്രസിൽ എറണാകുളം ഭാഗത്തേക്കുള്ള സ്ഥിരം യാത്രക്കാരേറെയാണ്. കൃത്യസമയത്ത് തിരുവനന്തപുരത്തുനിന്നെടുക്കുന്ന ട്രെയിൻ കൊല്ലം കഴിയുന്പോൾ മുതലാണ് വൈകുന്നത്. ചില ദിവസങ്ങളിൽ മണിക്കൂറുകൾ വൈകുന്ന സ്ഥിതിവിശേഷമുണ്ടാകുന്നു. എറണാകുളത്തിനും ഷൊർണൂരിനുമിടയിൽ ട്രെയിന്റെ യാത്ര അതിലും ദുരിതമാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഇരിങ്ങാലക്കുടയിൽ ഒരു മണിക്കൂറിലധികം നിർത്തിയിട്ടും. 2.25ന് ഷൊർണൂരിൽനിന്നു തിരികെ തിരുവനന്തപുരത്തേക്കു പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ അന്ന് പുറപ്പെട്ടതു നാലിനാണ്. എറണാകുളത്തുനിന്ന് 5.10നു പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ 6.15നാണ് ജംഗ്ഷനിൽനിന്നു നീങ്ങിത്തുടങ്ങിയത്.
കൂട്ടയോട്ടം
വേണാടിന്റെ വൈകിയോട്ടത്തോടൊപ്പം പരശുറാം, പാലരുവി തുടങ്ങി കോട്ടയം റൂട്ടിലെ ഇതര ട്രെയിനുകളും ദിവസവും വൈകുകയാണ്. മെമു, പാസഞ്ചർ സർവീസുകളെയും ഇതു ബാധിച്ചു തുടങ്ങി. എറണാകുളത്തിനും ഷൊർണൂരിനുമിടയിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തൃശൂർ ഭാഗത്തേക്കും ട്രെയിനുകൾ വൈകുന്നു. ബംഗളൂരു ഇന്റർസിറ്റി അടക്കമുള്ളവ സ്ഥിരമായി വൈകിയോടുന്നവയുടെ പട്ടികയിലായി. അടിയന്തരാവശ്യങ്ങൾക്കു ട്രെയിനിൽ കയറുന്നവർക്കു സമയത്ത് എത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നു യാത്രക്കാർ പറയുന്നു. പലേടങ്ങളിലും ഇതിനെതിരേ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അറ്റകുറ്റപ്പണി
സർവീസുകൾ റദ്ദാക്കാതെ അറ്റകുറ്റപ്പണികൾ എന്ന നിർദേശമാണു റെയിൽവേ നൽകിയിരിക്കുന്നത്. ഇതോടെ യാത്രക്കാർ പെരുവഴിയിലായി. വൈകുന്നേരങ്ങളിൽ പുറപ്പെടുന്ന ട്രെയിനുകൾ അനിശ്ചിതമായി വൈകുന്നതാണ് യാത്രക്കാരെ ഏറെ വലയ്ക്കുന്നത്. ശബരിമല തീർഥാടനകാലം കൂടി തുടങ്ങിയതോടെ ട്രാക്കിൽ തിരക്ക് വർധിച്ചിട്ടുണ്ട്. എല്ലാദിവസവും ശബരിമല സ്പെഷൽ ട്രെയിനുകൾ കൂടി കടന്നുവരുന്നതോടെ ഇവയ്ക്കു കൂടി വഴിയൊരുക്കേണ്ടിവരുന്നുണ്ട്. പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകാത്തതും ട്രെയിൻ ഗതാഗതത്തിലെ തിരക്കും വൈകിയോടലിനു മറ്റൊരു കാരണമാണ്.
ട്രെയിനുകളുടെ വൈകിയോട്ടം: സ്ഥിരം യാത്രക്കാർ മറുവഴികൾ തേടുന്നു
12:34 AM Nov 23, 2017 | Deepika.com