തിരുവനന്തപുരം: വിഭവശേഷി വികസനത്തിനു മുൻഗണന നൽകുന്ന ശാസ്ത്ര-സാങ്കേതിക നൂതനതാ നയം മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരമായി പ്രകൃതിവിഭവങ്ങളുടെ പരിപാലനം, കാർഷികോത്പാദനം വർധിപ്പിക്കൽ, ജലസുരക്ഷ, പുനരുപയോഗം സാധ്യമാകുന്ന ഉൗർജസ്രോതസുകൾ, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയവയിൽ ഉൗന്നൽ നൽകണമെന്നു നയം നിർദേശിക്കുന്നു.
ശാസ്ത്ര ഗവേഷണത്തിന്റെ അന്തിമ ഫലങ്ങൾ സമൂഹനന്മയ്ക്ക് ഉതകുന്ന രീതിയിൽ പ്രയോഗിക്കുന്നതിനു പരിമിതികളുണ്ട്. ഇതു മറികടക്കാനാകണം. കരഭൂമി, ജലസ്രോതസ്, വനം എന്നിവയുടെ സുസ്ഥിരവും പൂർണവുമായ ഉപയോഗം സാധ്യമാക്കുന്ന തരത്തിലുളള ഇടപെടൽ ആവശ്യമാണ്. അതിനനുസൃതമായ ഗവേഷണ പ്രവർത്തനങ്ങൾക്ക് ഉൗന്നൽ നൽകണമെന്നും നയം നിർദേശിക്കുന്നു.
ആയുർവേദം പോലെയുളള തനതു ശാസ്ത്രത്തിന്റെ വളർച്ചക്ക് ഉതകുന്ന ശാസ്ത്ര-സാങ്കേതിക-നൂതനതാ നയം നടപ്പാക്കണം. ജലവിഭവത്തിന്റെ ശേഖരണത്തിനും ശുദ്ധീകരണത്തിനും പാഴാക്കാതെയുളള ഉപയോഗത്തിനും ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം.
ദേശീയവും അന്തർദേശീയവുമായ സാങ്കേതിക വളർച്ചാനേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ ശൃംഖല സംവിധാനം വേണം. ശാസ്ത്രജ്ഞർക്കും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾക്കും ഇത്തരം അറിവുകൾ പ്രദാനം ചെയ്യാൻ കഴിയുന്ന സംവിധാനങ്ങൾ ഉണ്ടാക്കണം.
വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സംയുക്ത ഗവേഷണ പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകണം. കേരള ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്സിൽ മൂന്നോ നാലോ ശാസ്ത്ര-സാങ്കേതിക-നൂതനവത്കരണ കർമപരിപാടികൾക്ക് രൂപം നൽകണം. വ്യവസായ സ്ഥാപനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ഗവേഷണ പദ്ധതികൾ കുറവാണ്. അതിനു മാറ്റം വരുത്തണം. എല്ലാ വൻകിട സംരംഭങ്ങളും അവയുടെ വരുമാനത്തിന്റെ ഒരു നിശ്ചിതഭാഗം ഗവേഷണങ്ങൾക്കായി മാറ്റിവയ്ക്കണം.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ അക്കാദമിക് മൂല്യം ഉയർത്താനായി വിദേശ സർവകലാശാലകളുമായുളള അക്കാദമിക് ബന്ധം ഉറപ്പുവരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും പരസ്പരം സഹകരിച്ചു സാങ്കേതിക രംഗത്തെ തൊഴിലാളികൾക്കു വിദഗ്ധ പരിശീലനം നൽകണം.
ശാസ്ത്ര- സാങ്കേതിക നൂതനതാ നയത്തിന് അംഗീകാരം
12:34 AM Nov 23, 2017 | Deepika.com