തിരുവല്ല: എംസി റോഡിൽ ചെങ്ങന്നൂർ - ഏറ്റുമാനൂർ - മൂവാറ്റുപുഴ ഭാഗത്തെ നവീകരണ ജോലികൾ പൂർത്തിയാക്കുന്നതിന് മാർച്ച് 31വരെ സാവകാശം തേടി കരാറുകാർ സർക്കാരിനെ സമീപിച്ചു. അടുത്ത 30ന് കരാർ കാലാവധി അവസാനിരിക്കവേയാണ് കാലാവധി നീട്ടിത്തരണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. കെഎസ്ടിപി രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട എംസി റോഡ് ചെങ്ങന്നൂർ - ഏറ്റുമാനൂർ ഭാഗത്തെ പണികൾ 2014ലാണ് ആരംഭിച്ചത്. 293 കോടി രൂപയുടെ ജോലികളാണു നടന്നുവരുന്നത്.
റോഡ് ഉയർത്തൽ, പുതിയ പാലങ്ങൾ, കലുങ്കുകൾ, ഓടകൾ തുടങ്ങി വിപുലമായ പദ്ധതികളാണ് ഇതിലുൾപ്പെടുത്തിയിരുന്നത്. ചെങ്ങന്നൂരിനും കോട്ടയത്തിനും മധ്യേ വെള്ളം കയറാൻ സാധ്യതയുള്ള ഭാഗങ്ങൾ പലതും ഒന്നു മുതൽ 2.5 മീറ്റർ വരെ ഉയർത്തിയിട്ടുണ്ട്. അഞ്ച് പാലങ്ങൾ പണി പൂർത്തീകരിച്ചു. ആറാമത്തെ പാലത്തിന്റെ പണികൾ തിരുവല്ല കുറ്റൂരിൽ നടന്നുവരികയാണ്. രാമൻചിറയിലെ കലുങ്ക് നിർമാണവും പൂർത്തീകരിച്ചിട്ടില്ല. തിരുവല്ല ബൈപാസ് നിർമാണം തടസപ്പെട്ടു. ബൈപാസിന്റെ ആദ്യപ്ലാനിൽ സാങ്കേതിക പിഴവ് കണ്ടതോടെ പാതിവഴിയിൽ നിർമാണം തടസപ്പെട്ടു. പ്ലാൻ പുതുക്കി 37.5 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്കു ഭരണാനുമതി നൽകിയിട്ടുണ്ട്.
എംസി റോഡ്: കരാറുകാർ നാലു മാസം കൂടി സാവകാശം തേടി
12:21 AM Nov 23, 2017 | Deepika.com