കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയെ സമീപിക്കും. കേസിലെ സാക്ഷികളെ ദിലീപ് നേരിട്ടോ പരോക്ഷമായോ സ്വാധീനിച്ചു മൊഴി മാറ്റിക്കുന്നതായി ആരോപിച്ചാണു പ്രോസിക്യൂഷൻ നീക്കം.
ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന ആരോപണം ശരിയാണെങ്കിൽ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുകയാണു വേണ്ടതെന്ന് ഇന്നലെ ഹൈക്കോടതി പറഞ്ഞിരുന്നു. മൂന്നു സാക്ഷികളെ പ്രതി സ്വാധീനിച്ചെന്നാണു പ്രോസിക്യൂഷന്റെ ആരോപണം. ഇവരിൽ ചാർലി മാപ്പുസാക്ഷിയാകാൻ സമ്മതിച്ചശേഷം പിന്മാറിയതു പ്രതിയുടെ സ്വാധീനം കൊണ്ടാണെന്നും സാക്ഷികളെ സ്വാധീനിക്കുന്നതിനു തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.
കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു ചിലപ്പോൾ വേണ്ടി വന്നേക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി നൽകിയത്. ഈ സാഹചര്യം കണക്കിലെടുത്തു ജാമ്യം റദ്ദാക്കാൻ അങ്കമാലി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാനാണു പ്രോസിക്യൂഷൻ തീരുമാനം.
ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നീക്കം
01:33 AM Nov 22, 2017 | Deepika.com