കണ്ണൂർ: ഐഎസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനെ തുടർന്ന് ഇപ്പോൾ റിമാൻഡിൽ കഴിയുന്ന അഞ്ചുപേരിൽ മൂന്നുപേരെ വീണ്ടും അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി.
തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ (57), മുണ്ടേരി കൈപ്പക്കയ്യിൽ ബൈത്തുൽ ഫർസാനയിലെ മിഥ്ലാജ് (26), മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരെയാണു കസ്റ്റഡിയിൽ വാങ്ങിയത്.
പ്രതികളെ ഈ മാസം 24 വരെ കസ്റ്റഡിയിൽവിട്ട് സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. പിടിയിലായ അഞ്ചുപേർ നേരത്തെ 15 ദിവസം പോലീസ് കസ്റ്റഡിയിലായിരുന്നു.
പ്രതികളുടെ പാസ്പോർട്ട്, മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായ നാലുപേരും ഐഎസ് റിക്രൂട്ടിംഗ് ഏജന്റായ ഹംസയുമായും നാട്ടിലെ വീട്ടുകാരടക്കമുള്ളവരുമായും ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനും കൂടുതൽ സ്ഥലങ്ങളിൽ പോയി തെളിവുകൾ ശേഖരിക്കാനുമാണ് മൂവരെയും കസ്റ്റഡിയിൽ വാങ്ങിയതെന്നറിയുന്നു.
ഐഎസ് ബന്ധം: പ്രതികൾ വീണ്ടും കസ്റ്റഡിയിൽ
01:33 AM Nov 22, 2017 | Deepika.com