തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിവിഷയത്തിൽ ഇടതുമുന്നണിയിൽ ഉടലെടുത്ത തർക്കം തുടരുന്നതിനിടെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്നു ചേരും. മന്ത്രിസഭായോഗം ബഹിഷ്കരിച്ച പാർട്ടി മന്ത്രിമാരുടെ നിലപാട് സിപിഐയിലും ഇടതുമുന്നണിയിലും ഏറെ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണു യോഗം ചേരുന്നത്.
മന്ത്രിസഭാ യോഗം ബഹിഷ്കരിക്കാനുള്ള പാർട്ടി തീരുമാനത്തിനെതിരേ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയിൽ രംഗത്തുവന്നതു യോഗത്തിൽ പ്രധാന ചർച്ചയാകും. പാർട്ടി എക്സിക്യൂട്ടീവ് കൈക്കൊണ്ട തീരുമാനം പരസ്യമായി ചോദ്യംചെയ്ത ഇസ്മയിലിനെതിരേ യോഗത്തിൽ നടപടി ആവശ്യപ്പെടാനും സാധ്യതയുണ്ട്.
ഇതിനിടെ തന്റെ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന വിശദീകരണവും അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
തോമസ് ചാണ്ടിയുടെ രാജിയെത്തുടർന്നുണ്ടായ സംഭവങ്ങൾ സിപിഎം-സിപിഐ ബന്ധത്തെ ദോഷമായി ബാധിച്ചിട്ടുണ്ട്. ഇരു ഭാഗത്തെയും നേതാക്കൾ തമ്മിൽ വിഴുപ്പലക്കൽ തുടങ്ങിയിട്ടു ദിവസങ്ങളായി. സിപിഎം ഇല്ലാതെ സിപിഐക്ക് ഒറ്റയ്ക്ക് ഒരിടത്തും ജയിക്കാനാകില്ലെന്നു സിപിഎമ്മും അതു സിപിഎമ്മിനും ബാധകമാണെന്നു സിപിഐയും വെല്ലുവിളി നടത്തിവരുന്ന സാഹചര്യത്തിൽ പ്രശ്നം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനുള്ള ശ്രമം സംസ്ഥാന എക്സിക്യൂട്ടീവിൽ ഉണ്ടാകും.
സിപിഎെ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന്
01:21 AM Nov 22, 2017 | Deepika.com