കോഴിക്കോട്: കാലിക്കട്ട് സർവകലാശാല അറബിവിഭാഗം തലവനും, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ഡയറക്ടറുമായ ഡോ. എ.ബി. മൊയ്തീൻകുട്ടി ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ നിയമിതനായി.
കാലിക്കട്ട്, കേരള, കണ്ണൂർ, ശ്രീശങ്കരാചാര്യ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റികളിലെ പഠനബോർഡ് ചെയർമാൻ, അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തൃശൂർ വിമല കോളജ് അക്കഡേ മിക് കൗണ്‍സിലിലെ സർവകലാശാല പ്രതിനിധിയാണ്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ പ്രോജക്ട് ഇവാല്വേഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു.
അലിഗഡ് മുസ്ലിം സർവകലാശാല അറബി വിഭാഗത്തിന്റെ സിഎഎസ് സാപ് രണ്ടാംഘട്ട പ്രോഗ്രാം യുജിസി നോമിനിയാണ്. ഖത്തർ ഫൗണ്ടേഷന്റെ കീഴിൽ ഖത്തർ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഡിബേറ്റ് ടീം കോച്ചായും മത്സര ജഡ്ജായും പങ്കെടുത്തിട്ടുണ്ട്.
പഠന ഗവേഷണ സെമിനാർ ആവശ്യാർഥം കുവൈത്ത്, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അന്താരാഷ്ട്രസെമിനാറുകളടക്കം അനേകം ദേശീയ അന്തർ ദേശീയ സെമിനാറുകളുടെ മുഖ്യ സംഘാടകനായിരുന്നു. കാലിക്കട്ട് സർവകലാശാല അക്കഡേമിക് കൗണ്‍സിലിന്റെയും സെനറ്റിന്റെയും അംഗമാണ്. കാലിക്കട്ട് യൂണിവേഴ്സിറ്റി ഡിപ്പാർട്ടുമെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ്, നാഷണൽ സർവീസ് സ്കീം സെക്രട്ടറി, പ്രോഗ്രാം ഓഫീസർ, യൂണിവേഴ്സിറ്റി കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കാലിക്കട്ട് യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം ഉപദേശക സമിതി അംഗമാണ്.
സമസ്തയുടെ ക്രെസന്റ്, വെളിമുക്ക് ഇസ്ലാഹിയ കോളജ്, റൗസത്തുൽ ഉലും കോളജ്, ഫാറൂഖ് കോളജ്, വാഴക്കാട് ദാറുൽ ഉലും എന്നിവിടങ്ങളിൽ അധ്യാപകനായിരുന്ന ഇദ്ദേഹം 1998 മുതൽ കാലിക്കട്ട് യൂണിവേഴ്സിറ്റി ഫാക്കൽറ്റിയാണ്. ഗവേഷക ജേർണലുകളിലും, ആനുകാലികങ്ങളിലും ദിനപത്രങ്ങളിലുമായി അനേകം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നജീബ് മഹ്ഫൂസ്, തൗഫീഖുൽ ഹഖിം, ഇഹ്സാൻ അബ്ദുൽ ഖുദ്ദുസ് എന്നിവരുടെ രചനകൾ മലയാളത്തിലേക്ക് വിവർത്തം ചെയ്തിട്ടുണ്ട്.
വാടാനപള്ളി ഓർഫനേജ് പൂർവ വിദ്യാർഥി സംഘം പ്രസിഡന്റായിരുന്നു. അസോസിയേഷൻ ഓഫ് കാലിക്കട്ട് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ട്രഷറർ, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കാലിക്കട്ട് യൂണിവേഴ്സിറ്റി അറബി വിഭാഗം റിസർച്ച് ജേർണൽ ‘കാലിക്കൂത്തി’ന്റെ ചീഫ് എഡിറ്ററാണ്. കൊടുങ്ങല്ലൂർ അഴീക്കോട് അയ്യാലിൽ പരേതനായ ബാവുണ്ണി, കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ഒ.കെ. ഹഫ്സമോൾ ഇഎംഇഎ ട്രെയ്നിംഗ് കോളജ് അധ്യാപികയാണ്.
ഡോ. എ.ബി. മൊയ്തീൻകുട്ടി ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ
01:21 AM Nov 22, 2017 | Deepika.com