തിരുവനന്തപുരം: സംസ്ഥാനത്തു കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഉച്ചതാർ ശിക്ഷക് അഭിയാൻ ( റൂസ) ഫണ്ട് വിനിയോഗത്തിൽ ഏറ്റവും പിന്നിൽ സംസ്കൃത സർവകലാശാല.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം മുഖേന ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന വികസനം ലക്ഷ്യമിട്ടാണ് റൂസ ഫണ്ട് അനുവദിക്കുന്നത്. സംസ്ഥാനത്തെ നാലു സർവകലാശാലകൾക്കും 17 സർക്കാർ കോളജുകൾക്കുമായിരുന്നു ഇപ്രകാരം ഫണ്ട് അനുവദിച്ചത്.
കേരള, കാലിക്കട്ട്, മഹാത്മാഗാന്ധി, സംസ്കൃത സർവകലാശാലകൾക്ക് അനുവദിച്ചത് 20 കോടി രൂപ വീതമായിരുന്നു. 2016 മുതൽ രണ്ടു വർഷത്തിനുള്ളിൽ ഈ പണം ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നായിരുന്നു റൂസാ മിഷന്റെ നിർദേശം.
എന്നാൽ, സംസ്കൃത സർവകലാശാല ഇതിനോടകം 50 ശതമാനം ഫണ്ട് മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്. ഇനി മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. റൂസാ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പ്രാരംഭ നടപടികൾ ഡിസംബറിൽ ആരംഭിക്കാനുമിരിക്കുകയാണ്.
സംസ്ഥാനത്ത് 87 ശതമാനം ഫണ്ട് വിനിയോഗം നടത്തിയ കാലിക്കട്ട് സർവകലാശാലയാണ് ഏറ്റവും മുന്നിലുള്ളത്. റൂസാ മുഖേന ലഭിച്ച ഫണ്ട് പൂർണമായും വിനിയോഗിക്കാത്തവർക്ക് അടുത്ത ഘട്ടത്തിൽ ഫണ്ട് അനുവദിക്കുകയില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഫണ്ട് വിനിയോഗം വേഗത്തിലാക്കിയില്ലെങ്കിൽ വരുംവർഷങ്ങളിൽ റൂസായിൽ നിന്നുള്ള ആനുകൂല്യം സംസ്ഥാനത്തെ സർവകലാശാലകൾക്ക് നഷ്ടമാകാനുള്ള സാധ്യതയുമുണ്ട്.
സർവകലാശാലകൾക്ക് പുറമേ സംസ്ഥാനത്തെ 17 സർക്കാർ കോളജുകൾക്കും റൂസാ മിഷനിൽ നിന്നും രണ്ട് കോടി രൂപ വീതം അനുവദിച്ചിരുന്നു. ഇതിൽ 84 ശതമാനം പണവും ഇതിനോടകം വിനിയോഗിച്ചു.
രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ സർവകലാശാലകൾ ലക്ഷ്യമിടുന്ന പദ്ധതികൾ ഏതൊക്കെയെന്നും അതിനായുള്ള പദ്ധതികൾ തയാറാക്കുന്നതിനുമായി ഈ മാസം 30 ന് ഉന്നത വിദ്യാഭ്യാസ കൗണ്സിലിൽ യോഗവും ചേരും.
തോമസ് വർഗീസ്
രാഷ്ട്രീയ ഉച്ചതാർ ശിക്ഷക് അഭിയാൻ (റൂസാ) ഫണ്ട് വിനിയോഗം സംസ്കൃത സർവകലാശാല ഏറ്റവും പിന്നിൽ
01:05 AM Nov 22, 2017 | Deepika.com