കട്ടപ്പന: സംസ്ഥാന സർക്കാരിന്റെ മാധ്യമങ്ങളോടുള്ള അസഹിഷ്ണുത വർധിച്ചുവരികയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം ജാഥയുമായി ഇടുക്കിയിലെത്തിയതായിരുന്നു ചെന്നിത്തല.
സ്വതന്ത്ര മാധ്യമപ്രവർത്തനം കേരളത്തിൽ അസാധ്യമായിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാധ്യമങ്ങളെ ഭയക്കുന്നവർ ഏകാധിപതികളാണ്. ജനങ്ങളിൽനിന്ന് അവർക്ക് ഒട്ടേറെ കാര്യങ്ങൾ ഒളിച്ചുവയ്ക്കാനുണ്ട്. ജനാധിപത്യം നിലനിൽക്കണമെങ്കിൽ മാധ്യമ സ്വാതന്ത്ര്യം ഉണ്ടാകണം.
പിണറായി സർക്കാരിനു ജനങ്ങളെ ഭയമാണ്. ജനങ്ങളിൽനിന്ന് ഒളിച്ചോടാനാണ് മാധ്യമങ്ങൾക്ക് ഭൃഷ്ട് കൽപ്പിക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുള്ളിൽ മാധ്യമ പ്രവർത്തകരെ കയറ്റുന്നില്ല.
മൂന്നാറിലെ ഹർത്താലിലും മാധ്യമ പ്രവർത്തകർക്ക് നേരേ കൈയേറ്റമുണ്ടായി. കേരളത്തിലെ ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പോലീസ് പൂർണമായും നിഷ്ക്രിയമായിരിക്കുകയാണ്. ഇത്രയുംനാൾ യുഡിഎഫ് പറഞ്ഞുകൊണ്ടിരുന്നതാണ് ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി കണ്‍വീനർ വൈക്കം വിശ്വനും പറയുന്നത്. തിരുവനന്തപുരത്തും ചവറയിലുമൊക്കെ നിരവധി അക്രമസംഭവങ്ങളുണ്ടായി.
കേരളത്തിലെ ക്രമസമാധാന നിലയുടെ തകർച്ചയെക്കുറിച്ച് യുഡിഎഫ് പറയുന്നതു തന്നെയാണ് ഇപ്പോൾ എൽഡിഎഫും പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പിണറായി ഏകാധിപതി, സർക്കാരിനു മാധ്യമങ്ങളോട് അസഹിഷ്ണുത: ചെന്നിത്തല
12:34 AM Nov 22, 2017 | Deepika.com