നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ 15 കോടി രൂപ വിലവരുന്ന മൂന്നര കിലോഗ്രാം കൊക്കെയ്നുമായി പിടിയിലായ പ്രതി അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ മുഖ്യകണ്ണിയെന്നു സൂചന. കഴിഞ്ഞ ദിവസം പിടിയിലായ പരാഗ്വേ സ്വദേശി അലക്സിറ്റയാൾഡ ഫെർണാണ്ടസി (30) നെ ദ്വിഭാഷിയുടെ സഹായത്തോടെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി ഇൻഡിഗോ 6 ഇ 412 വിമാനത്തിൽ ബംഗളൂരു വഴി ഗോവയ്ക്കു പോകാനെത്തിയപ്പോഴാണു പ്രതി സിഐഎസ്എഫിന്റെ പിടിയിലായത്.
എൻസിബിയും ആലുവ എക്സൈസ് സംഘവുമെത്തി പരിശോധിച്ച് കൊക്കെയ്ൻ ആണെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രതിയെ എൻസിബി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇംഗ്ലീഷ് ഭാഷ വശമില്ലാത്ത പ്രതിയെ സ്പാനിഷ് ഭാഷ അറിയാവുന്ന ദ്വിഭാഷിയുടെ സഹായത്തോടെയാണ് എൻസിബി സംഘം ചോദ്യം ചെയ്യുന്നത്.
ബ്രസീലിൽ നിന്നാണ് കൊക്കെയ്ൻ എത്തിച്ചതെന്നാണ് മൊഴി. ബ്രസീലിൽനിന്നു ദുബായി വഴി എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിലാണ് ഇന്നലെ രാവിലെ ഇയാൾ കൊച്ചിയിലെത്തിയത്. ഇയാളുടെ ശരീരത്തിൽ കെട്ടിവച്ച നിലയിലായിരുന്നു കൊക്കെയ്ൻ പായ്ക്കറ്റുകൾ.
മൂന്നു പായ്ക്കറ്റുകൾ കുടവയർ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ബെൽറ്റിനടിയിൽ ശരീരത്തിന്റെ നടുഭാഗത്തും രണ്ടെണ്ണം കാലിലുമാണ് ഒളിപ്പിച്ചിരുന്നത്. കൊച്ചിയിൽ വിമാനം ഇറങ്ങുമ്പോൾ ശരീര പരിശോധന ഇല്ലാത്തതിനാൽ കസ്റ്റംസിനും എമിഗ്രേഷനും സിഐഎസ്എഫിനും മയക്കുമരുന്ന് കണ്ടെത്താനായില്ല. ബാഗുകളിൽ സ്വർണ പരിശോധനയും എമിഗ്രേഷൻ പരിശോധനയുമാണു വിമാനമിറങ്ങുമ്പോൾ സാധാരണയായി നടക്കുന്നത്.
പുറത്തിറങ്ങിയ പ്രതി സമീപത്തെ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു വിശ്രമിച്ച ശേഷം വൈകുന്നേരമാണ് തിരികെ വിമാനത്താവളത്തിലെത്തിയത്. തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷാ പരിശോധനയ്ക്കിടെ ശരീരത്തിൽ എന്തോ മുഴച്ചുനിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ വിശദ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
തുടർന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പരാഗ്വേ സ്വദേശി കൊക്കെയ്ൻ എത്തിച്ചതു ബ്രസീലിൽനിന്ന്
11:10 PM Nov 20, 2017 | Deepika.com