തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ അതിക്രമിച്ചുകയറി മേയറെയും കൗണ്‍സിലർമാരെയും ആക്രമിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ വലിയവിള മൈത്രി നഗർ എരുത്താട്ടുകോണം വീട്ടിൽ ആനന്ദ് പോലീസ് പിടിയിലായി. നഗരത്തിനു പുറത്തുള്ള വീട്ടിൽനിന്നാണ് പിടിയിലായതെന്നാണു സൂചന. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടില്ല.
ശനിയാഴ്ച നഗരസഭായോഗം കഴിഞ്ഞു ചേംബറിലേക്കു മടങ്ങിയ മേയർ വി.കെ. പ്രശാന്തിനെ ആക്രമിച്ചത് ഇയാളുടെ നേതൃത്വത്തിലാണെന്നാണ് പരാതി. ആനന്ദിന്റെ നേതൃത്വത്തിലെത്തിയ ആർഎസ്എസ് പ്രവർത്തകർ കൗണ്‍സിൽഹാളിലെ സന്ദർശക ഗാലറിയിൽ നേരത്തേ എത്തിയിരുന്നു. സഭാനടപടികൾ അവസാനിപ്പിച്ച് ചേംബറിലേക്കു മടങ്ങിയ മേയറെ ആനന്ദ് കോണിപ്പടിയിൽ തടഞ്ഞുവച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്.
പൂജപ്പുര സ്റ്റേഷനിൽ ആനന്ദിനെതിരേ വധശ്രമം ഉൾപ്പെടെ നാലുകേസുകൾ രജിസ്റ്റർ ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അക്രമത്തിനു നേതൃത്വം നൽകിയവരിൽ കണ്ടാലറിയാവുന്ന മറ്റ് ആറുപേർക്കുവേണ്ടിയുള്ള അന്വേഷണവും പോലീസ് തുടരുകയാണ്.
20 കൗണ്‍സിലർമാരും ഏഴ് ആർഎസ്എസ് പ്രവർത്തകരുമുൾപ്പെടെ 27 പേർക്കെതിരേയാണ് വധശ്രമത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നത്.
മേയറെ ആക്രമിച്ച കേസ്: ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ
11:10 PM Nov 20, 2017 | Deepika.com